പാവക്കുളം ആര്‍എസ്എസ് ആക്രമണം; പ്രതികരിച്ച യുവതിയുടേതെന്ന പേരില്‍ വ്യാജചിത്രം പ്രചരിപ്പിച്ച ബിജെപി നേതാവിനെതിരെ കേസ്; ബിജെപി മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് പരാതിക്കാരി

കൊച്ചി: കലൂര്‍ പാവക്കുളം അമ്പല പരിസരത്ത് നടന്ന സിഎഎ അനുകൂല പരിപാടിക്കിടെ വിമര്‍ശനമുന്നയിച്ച യുവതിയുടേതെന്ന പേരില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച ബിജെപി ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ കേസ്.

പാവക്കുളം അമ്പലത്തില്‍ പ്രശ്നം ഉണ്ടാക്കിയ സ്ത്രീയുടേതെന്ന രീതിയില്‍ തന്റെ ഫോട്ടോ ബിജെപി അംഗങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായി പ്രചരിപ്പിക്കുന്നതിനെതിരെ ചെറായി സ്വദേശിനിയായ യുവതിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

ബിജെപി ജില്ലാ കമ്മറ്റി അംഗമായ ജലജ ശ്രീനിവാസ ആചാര്യ എന്ന സ്ത്രീയുടെ ഫേസ്ബുക്ക് പേജിലാണ് തന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നതെന്ന് യുവതി പറഞ്ഞു.

പരാതി നല്‍കി മണിക്കൂറുകള്‍ക്കകം ലിങ്കുകള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. ക്രിസ്തീയ സമുദായത്തില്‍ പെട്ട തന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ബിജെപി മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും യുവതി പരാതിയില്‍ പറയുന്നു.

ക്ഷേത്രത്തിലെത്തിയ യുവതിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വിഎച്ച്പി കൂട്ടായ്മയായ ജനജാഗരണ സമിതിയ്‌ക്കെതിരെയും കേസെടുത്തിരുന്നു. തിരുവനന്തപുരം പേയാട് സ്വദേശിനി ആതിര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

വ്യാഴാഴ്ചയാണ് തന്നെ കയ്യേറ്റം ചെയ്തതായി കാട്ടി യുവതി എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്. സംഘംചേര്‍ന്ന് ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അന്വേഷണം നടന്നു വരുന്നതായും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും നോര്‍ത്ത് പൊലീസ് അറിയിച്ചു.

വിഎച്ച്പിയുടെ മാതൃസമിതിയുടെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ പരിപാടിക്കിടെയായിരുന്നു സംഭവം.

പരിപാടിക്കിടെ എതിരഭിപ്രായം ഉന്നയിച്ച യുവതിയെ സംഘംചേര്‍ന്ന് കയ്യേറ്റം ചെയ്യുന്നതിന്റെയും ഭീഷണി ഉയര്‍ത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പരിപാടി നടന്നുകൊണ്ടിരിക്കെ ആതിര പ്രതിഷേധിക്കുന്നതും തുടര്‍ന്ന് നിയമത്തെ അനുകൂലിക്കുകയായിരുന്ന സ്ത്രീകള്‍ സംഘം ചേര്‍ന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും തട്ടിക്കയറുകയും ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News