മതംനോക്കി പൗരത്വം നിർണയിക്കുന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാൽ ഗൗഡ.
മറ്റ് രാജ്യങ്ങളിൽ പീഡനത്തിന് ഇരയാകുന്നവർക്ക് പൗരത്വം നൽകുന്നതിന് ആരും എതിരല്ല. എന്നാൽ, മതത്തിന്റെ പേരിൽ മുസ്ലിങ്ങളെ ഒഴിവാക്കുന്നത് ദൗർഭാഗ്യകരമാണ്.
പൗരത്വത്തിന് മതം മാനദണ്ഡമാക്കാൻ പാടില്ല. അത് ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്ക് നിരക്കുന്നതല്ല. അതുകൊണ്ട് നിയമം സുപ്രീംകോടതിക്ക് റദ്ദാക്കാവുന്നതാണ്.
ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുമ്പോൾ രേഖകൾ ഹാജരാക്കാൻ കഴിയാതെ ജാതിമത ഭേദമെന്യേ എല്ലാവരെയും ബാധിക്കും.
കശ്മീരിൽ 370-ാം വകുപ്പ് റദ്ദാക്കിയ നടപടി ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. സുപ്രീംകോടതി അവിടത്തെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷന്റെ രജത ജൂബിലി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here