ദില്ലി: ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടിക്കെതിരെ നിര്‍ഭയ കേസിലെ കുറ്റവാളി മുകേഷ് സിങ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതിയുടെ നടപടിയില്‍ ഇടപെടാന്‍ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ നടപടി. ഇതോടെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുകേഷ് സിങ്ങിനു മുന്നില്‍ ഇനി തൂക്കുമരം മാത്രം.
ദയാഹര്‍ജി സമര്‍പ്പിക്കാന്‍ ജയില്‍ അധികൃതര്‍ എല്ലാ രേഖകളും നല്‍കിയിരുന്നതായി കോടതി. ആഭ്യന്തര മന്ത്രാലയവും രേഖകള്‍ എല്ലാം നല്‍കിയിട്ടുണ്ട. പ്രതിക്ക് ജയിലില്‍ പീഡനം നേരിട്ടതുകൊണ്ട് ശിക്ഷ ഇളവു ചെയ്യാനാവില്ലെന്നും രാഷ്ട്രപതിക്കു രേഖകള്‍ സമര്‍പ്പിച്ചിരുന്നില്ലെന്ന വാദവും നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. കോടതി വ്യക്തമാക്കി.
മുകേഷ് സിങ്ങിനെ ഏകാന്ത തടവിലേക്കു മാറ്റിയിട്ടില്ലെന്ന് സോളിസിറ്റര്‍ പറഞ്ഞു. മുകേഷിനെ പ്രത്യേക സെല്ലിലേക്കു മാറ്റുകയാണ് ചെയ്തത്. അതു മുകേഷിന്റെ സുരക്ഷ കണക്കിലെടുത്തു തന്നെയാണെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.
ജയിലില്‍ മോശം പെരുമാറ്റം അനുഭവിക്കേണ്ടിവന്നു എന്നത് ദയാഹര്‍ജി അനുവദിക്കാന്‍ കാരണമല്ല. ശിക്ഷ നടപ്പാക്കാന്‍ വൈകുന്നു എന്നു ചൂണ്ടിക്കാട്ടി ദയയ്ക്കു വേണ്ടി വാദിക്കാം. എന്നാല്‍ വേഗത്തില്‍ ദയാഹര്‍ജി തീര്‍പ്പാക്കി എന്നത് അതിനൊരു കാരണമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ദയാഹര്‍ജി അനുവദിച്ചാലും തള്ളിയാലും വേഗത്തില്‍ തീര്‍പ്പുണ്ടാവുക തന്നെയാണ് വേണ്ടതെന്ന് തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here