ന്യൂഡൽഹി:വിമാന യാത്രക്കിടെ റിപബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമിയെ കളിയാക്കിയ സംഭവത്തിൽ സ്റ്റാൻഡ് അപ് കോമേഡിയൻ കുനാൽ കംറയെ വിലക്കി വിമാന കമ്പനികൾ. ഇൻഡിഗോയും എയർ ഇന്ത്യ, സ്പൈസ്ജെറ്റ് തുടങ്ങിയ കമ്പനികളാണ് കംറയെ വിലക്കിയിരിക്കുന്നത്.
മുംബൈ-ലഖ്നോ വിമാനത്തിലുണ്ടായ സംഭവത്തിന്‍റെ അടിസ്ഥാനത്തിൽ കുനാൽ കംറയെ ആറ് മാസത്തേക്ക് വിലക്കുകയാണെന്ന് ഇൻഡിഗോ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
വിമാനത്തിനുള്ളിൽ യാത്രക്കാരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടാകരുതെന്നും ഇൻഡിഗോ അഭ്യർഥിച്ചു. അതേസമയം, അനിശ്ചതകാലത്തേക്കാണ് എയർ ഇന്ത്യയും സ്പൈസ്ജെറ്റും കുനാൽ കംറയെ വിലക്കിയിരിക്കുന്നത്
കുനാൽ കംറയുടെ പെരുമാറ്റം കുറ്റകരമാണെന്ന് വ്യോമയാന മന്ത്രി ഹർദീപ് പുരിയും പറഞ്ഞു.
വിമാനത്തിനുള്ളിൽ മനപൂർവം പ്രശ്നങ്ങളുണ്ടാക്കുന്ന അദ്ദേഹത്തിന്‍റെ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ല. മറ്റ് എയർലൈനുകളോട് കുറ്റക്കാരനെ വിലക്കാൻ ആവശ്യപ്പെടുകയാണെന്നും ഹർദീപ് പുരി ട്വീറ്റ് ചെയ്തു. പുരിയുടെ ട്വീറ്റ് പുറത്ത് വന്നതിന് പിന്നാലെയാണ് എയർ ഇന്ത്യ അദ്ദേഹത്തെ വിലക്കിയത്.
അർണബ് ഗോസ്വാമിയുടെ വാർത്താ അവതരണ ശൈലിയെ അശ്ലീല ഭാഷയിൽ കളിയാക്കുന്ന വീഡിയോ കംറ തന്നെയാണ് പുറത്ത് വിട്ടത്. യാത്രയിൽ ഗോസ്വാമിയോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് കംറ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, അർണബ് അതിനോട് പ്രതികരിച്ചില്ല. തുടർന്ന് അർണബിെൻറ ശൈലിയെ കംറ പരിഹസിക്കുകയും മോശം ഭാഷയിൽ ചീത്ത വിളിക്കുകയും ചെയ്തു. തുടർന്ന് വിമാന ജീവനക്കാർ കംറയോട് സീറ്റിൽ പോയി ഇരിക്കാൻ ആവശ്യപ്പെട്ടു. തന്‍റെ പെരുമാറ്റത്തിൽ കംറ വിമാന ജീവനക്കാരോട് മാപ്പ് ചോദിച്ചിരുന്നു. എന്നാൽ, ഇത് കമ്പനിക്ക് സ്വീകാര്യമായില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here