നടിയെ ആക്രമിച്ച കേസ്; ദിലീപ് വിചാരണ തടസപ്പെടുത്താന്‍ ശ്രമിക്കുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വിചാരണ തടസപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

ഒന്നാംപ്രതി ജയിലില്‍ നിന്ന് ദിലീപിനെ ഫോണില്‍ വിളിച്ചത് കരാര്‍ പ്രകാരമുള്ള പണം ലഭിക്കാനാണ്. നടിയെ ആക്രമിക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ തുടര്‍ച്ചമാത്രമാണ് ജയിലില്‍ നിന്നുള്ള ഫോണ്‍വിളിയെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

നടിയെ ക്വട്ടേഷന്‍സംഘം ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ കുറ്റം ചുമത്തിയ കീഴ് കോടതിക്ക് പിഴവു പറ്റിയിട്ടുണ്ടെന്ന് പ്രോസിക്യുഷന്‍ പറഞ്ഞു.

കേസില്‍ കുറ്റവിമുക്തനാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയിലെ വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അത് തിരുത്താന്‍ പ്രോസിക്യൂഷന്‍ കീഴ് കോടതിയെ സമീപിക്കുമെന്നും അതിനു വ്യവസ്ഥയുണ്ടന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

നാലു മണിക്കകം തീരുമാനം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. പള്‍സര്‍ സുനിയും കൂട്ടാളികളും ദിലീപിനെ ഭീഷണിപ്പെടുത്തിയതായി ഒരു കേസില്ലെന്ന് പൊലീസ് അറിയിച്ചു.

നടിയെ അക്രമിച്ച കേസിലും ജയിലില്‍ നിന്ന് സുനില്‍ തന്നെ ഫോണില്‍ ഭീഷണിപ്പെടുത്തിയതിലും പ്രത്യേക വിചാരണ വേണമെന്ന് ദിലീപ് കോടതിയില്‍ ആവര്‍ത്തിച്ചു.

തെറ്റായ ആരോപണം ഉന്നയിച്ച് ദിലീപ് കോടതിയെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രത്യേക വിചാരണ ആവശ്യമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here