വൈവിധ്യങ്ങളാണ് എബ്രിഡ് ഷൈൻ ചിത്രങ്ങളുടെ പ്രത്യേകത,ഇത്തവണത്തേത് മാർഷ്യൽ ആർട്സിനെ പ്രണയിക്കുന്നവർക്ക് മലയാളത്തിൽ നിന്നുളള ആദ്യാനുഭവം
1983,ആക്ഷൻ ഹീറോ ബിജു,പൂമരം തുടങ്ങിയ ചിത്രങ്ങളെല്ലാം കേരളീയ പരിസരത്തു നിന്നാണ് എബ്രിഡ് ഷൈൻ പകർത്തിയത്.എന്നാൽ ദ കുങ് ഫൂ മാസ്റ്റർ എന്ന ചിത്രത്തിന്‍റെ കഥ പറയാൻ എബ്രിഡ് തെരഞ്ഞെടുത്ത പശ്ചാത്തലം മഞ്ഞ് മൂടിയ ബദരീനാഥും പരിസരവും.വിങ് ചൂൻ എന്ന കുങ് ഫൂ രീതി പഠിച്ചവരാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ.
നീതാ പിളളയുടെ ഋതു റാം എന്ന കഥാപാത്രം ബദരീനാഥിൽ ജോലിക്കെത്തുന്നു.അവധി ദിവസങ്ങളിൽ അധികം അകലെയല്ലാതെ താമസിക്കുന്ന സഹോദരനും കുടുംബത്തോടുമൊപ്പം ചെലവഴിക്കുന്നു.ഋതു റാമും ജിജി സ്കറിയ അവതരിപ്പിക്കുന്ന സഹോദരൻ ഋഷി റാമും കുങ്ഫു പ്രാക്ടീസ് ചെയ്യുന്നവരാണ്.അവധി കഴിഞ്ഞ് ഋതു ജോലിസ്ഥലത്തേക്ക് മടങ്ങുന്നു.
എന്നാൽ സനൂപ് ഡി അവതരിപ്പിക്കുന്ന ലൂയീസ് ആന്‍റണിയുടെ നേതൃത്വത്തിൽ ക്രിമിനൽ സംഘം ഋഷിയേയും വീട്ടുകാരേയും ആക്രമിക്കുന്നു.
ആക്രമണത്തിൽ ഋഷിയുടെ ഗർഭിണിയായ ഭാര്യയും മകനും അച്ഛനും ദാരുണമായി കൊല്ലപ്പെടുന്നു.ഋഷി മാരകമായി പരുക്കേറ്റ് ആശുപത്രിയിലുമാകുന്നു.തുടർന്നങ്ങോട്ടുളള സംഭവവികാസങ്ങളാണ് സിനിമ.
ഒരു അടിപ്പടത്തിന്‍റെ സാധാരണ കഥ.എന്നാൽ ചിത്രം അസാധാരണമാകുന്നത് ചിത്രത്തിന്‍റെ മേക്കിംഗിലും ആക്ഷൻ സീക്വൻസുകളിലുമാണ്.മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്‍റെ സവിശേഷത എന്നുപറയാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here