കേരളത്തില്‍ രണ്ടാമത്തെയാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. തൃശൂരില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക പുറമെയാണ് രണ്ടാമത്തെയാള്‍ക്കും കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥി ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്ന് സൂചന.
നേരത്തെ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയോടൊപ്പം ചൈനയില്‍ നിന്നും എത്തിയയാള്‍ക്ക് തന്നെയാണ് രണ്ടാമത്തെ കൊറോണയും സ്ഥിരീകരിച്ചത്.
ഇയാളും മൊഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് ഇയാളുടെ ശ്രവം പരിശോധനയ്ക്കയച്ചത്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രാധമിക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അതേസമയം ആദ്യം രോഗ ബാധ സ്ഥിരീകരിച്ച്, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന പെണ്‍കുട്ടി ഭക്ഷണം കഴിക്കുകയും എഴുന്നേറ്റു നടക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്.
തൊണ്ടവേദനയ്ക്കും ചുമയ്ക്കും കുറവുണ്ട്. പെൺകുട്ടിയുടെ രണ്ടാമത്തെ സാമ്പിള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയ ശേഷമായിരിക്കും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുക.
ഈ പെണ്‍കുട്ടിയുമായി ഇടപഴകിയ 69 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 37 പേര്‍ നേരിട്ട് ഇടപെട്ടവരാണ്. തൃശൂരില്‍ 133 പേര്‍ വീടുകളിലും 21 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
തൃശൂരില്‍ നിന്ന് ഇന്ന് അഞ്ച് സാമ്പിളുകള്‍ കൂടി അയച്ചു. സാമ്പിള്‍ പരിശോധന വേഗത്തിലാക്കാൻ പൂനയില്‍ നിന്നുളള സംഘം അടുതത് ദിവസം മുതല്‍ ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്യൂറ്റിലെത്തും.
കേരളത്തില്‍ രണ്ടാമത്തെയാള്‍ക്കും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം വിളിച്ചു. രാവിലെ 10 30 ന് ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.
നിലവില്‍ സംസ്ഥാനത്ത് 1793 പേര്‍ നിരീക്ഷണത്തിലുണ്ട്. 1723 പേര്‍ വീടുകളിലും 70 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here