
നമ്മുക്കു ചുറ്റുമുള്ള ജീവിത സാഹചര്യങ്ങളിൽ നിന്ന് ഒരു ചലച്ചിത്രത്തിന് വേണ്ടി കണ്ടെത്തിയ കഥകളാണ് ‘വിശുദ്ധരാത്രികൾ ‘ എന്ന ചിത്രത്തിനു വിഷയമാകുന്നത്. വിശുദ്ധരാത്രികൾ പ്രദർശനത്തിനെത്തുകയാണ്.
ജാതിയതയേയും അപകടകരമായ സാന്മാർഗികതയേയും ലിംഗവിവേചനത്തെയും കുറിച്ചുള്ള അഞ്ച് കഥകൾ പറയുന്ന ഒരു ചലച്ചിത്ര സമാഹാരമായി ഒരുക്കിയിരിക്കുന്ന ഈ സിനിമ ഫിലിം നൊമാഡ്സ്, പോത്തുട്ടൻസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലാണ് നിർമ്മിച്ചിരിക്കുന്നത്.
ജാതീയത, കപട സദാചാരം, ലിംഗ വിവേചനം തുടങ്ങിയവയൊക്കെ നമ്മുടെ സമൂഹത്തിലെ യാഥാർഥ്യങ്ങളാണ്. കേവല ദൈനംദിന അനുഭവങ്ങൾക്കപ്പുറം വലിയ രാഷ്ട്രീയ മാനങ്ങളുള്ള സാമൂഹികാവസ്ഥയാണിത്.
വിമർശനാത്മകമായ ഹാസ്യത്തോടെ ജാതീയതയേയും സദാചാരത്തേയും ലിംഗവിവേചനത്തേയും അഞ്ച് കഥകളിലൂടെ നോക്കി കാണുകയാണ് വിശുദ്ധ രാത്രികൾ .
സിനിമയെ സ്നേഹിക്കുന്ന ഒരു കൂട്ടം സാഹസികരുടെ ശ്രമമാണ് ഈ ചിത്രം.
അഞ്ചു രാത്രികളിലായി സംഭവിക്കുന്നവയായാണ് ചിത്രത്തിന്റെ പ്രധാന പ്രമേയങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത്. സമൂഹത്തിന്റെ കപട സദാചാര ബോധത്തിനു നേർക്ക് ഒരു തുറന്ന കാഴ്ച സാധ്യമാക്കുന്ന ഈ സിനിമയിൽ, ട്രാൻസ് ജൻഡേർസിന്റെ ജീവിതാനുഭവം പറയുന്ന കഥയിൽ ഈ വിഭാഗത്തിലുള്ള അഞ്ചു പേർ അഭിനയിക്കുന്നത് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ആദ്യാനുഭവം ആകുന്നു.
ശീതൾ ശ്യാം, ഹണി വിനു, സാന്ദ്രലാർവിൻ, ദീപ്തി കല്യാണി, മോനിഷ എന്നിവരാണ് കഥാപാത്രങ്ങളായി ശ്രദ്ധേയരാവുന്നത്. ദേശീയ അവാർഡു ജേതാവായ ക്യാമറമാൻ സണ്ണി ജോസഫ് നീണ്ട ഇടവേളയ്ക്കു ശേഷം ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ടിതിന്.
മലയാള സിനിമാ-നാടകമേഖലയിലെ കലാകാരൻമാർക്കു പുറമെ കൊൽക്കത്ത ജാത്ര നാടകസംഘത്തിലെ അഭിനേതാക്കൾ, നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങിയ പ്രിയങ്ക പഥക്, കണ്ണനുണ്ണി, നടനും സംവിധായകനും കോളമിസ്റ്റുമായ കെ.ബി. വേണു, കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡ്രാമ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ ഷിബു എസ് കൊട്ടാരം, സന്തോഷ് കീഴാറ്റൂർ, അലൻസിയർ, ശരത് സഭ, ശ്രീജയ നായർ തുടങ്ങിയവരും അഭിനേതാക്കളാണ്.
നിരവധി ദേശീയ അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള ടി. കൃ ഷണനുണ്ണിയാണ്, ലൈവ് സൗണ്ട് റെക്കോർ ഡിംഗ് ചെയ്യുന്ന ഈ സിനിമയുടെ ശബ്ദസംവിധായകൻ. വാഗമൺ, തൊടുപുഴ, എന്നിവയ്ക്കു പുറമെ കൊൽക്കത്തയും പ്രധാന ലൊക്കേഷനായാണ് സിനിമ പൂർത്തീകരിച്ചിരിക്കുന്നത്.
രാജേഷ് കാഞ്ഞിരക്കാടൻ, ലതീഷ് കൃഷണൻ, ജയസൺ മാത്യു എന്നിവരാണ് പോത്തുട്ടൻസ് പ്രൊഡക്ഷൻസിന്റെ നിർമ്മാതാക്കൾ. തൃശുർ സ്കൂൾ ഓഫ് ഡ്രാമയിലെ അസിസ്റ്റന്റു പ്രൊഫസർ ഡോക്ടർ എസ് സുനിൽ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നു.
കണ്ണപുരം ഗ്രാമ പഞ്ചായത്തു നിർമ്മിച്ച ‘കളിയൊരുക്കം’ എന്ന തന്റെ ആദ്യ ചിത്രത്തിനു 2007 ൽ കുട്ടികൾക്കുള്ള ഏറ്റവും നല്ല ചലച്ചിത്രത്തിനു സ്റേററ്റ് അവാർഡ് നേടിയ എസ് സുനിൽ 2016ൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ‘മറുഭാഗ’ത്തിനു പതിനെട്ടാമത് ജോൺ എബ്രഹാം
സ്പെഷ്യൽ ജൂറി അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.നിലവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫൈൻ ആർട്സ് വിഭാഗം ഡീനും കൂടിയാണ് അദ്ദേഹം. എഡിറ്റിംഗ് വിജി എബ്രഹാമിന്റേതാണ്.
പ്രശസ്ത കവി അൻവർ അലിയാണ് ചിത്രത്തിനു സംഗീതം നൽകുന്നത്. ചരിത്ര അദ്ധ്യാപികയായ റീന റ്റീ.കെ., നാടകനടനായ സുധി പാനൂർ, ചലച്ചിത്ര സംവിധായകനായ എബ്രു സൈമൺ, നാടക ഗവേഷകനായ ജെബിൻ ജെസ്മസ് തുടങ്ങിയവരാണ് ഫിലിം നൊമാഡ് സിന്റെ അണിയറ പ്രവർത്തകർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here