സിസ്റ്റർ അഭയ കേസിൽ പ്രതികളെ നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരുടെ വിസ്താരം ഹൈക്കോടതി വിലക്കി. നാർക്കോ അനാലിസിസ് ഫലം പ്രതികൾക്കെതിരായ തെളിവായി സ്വീകരിക്കാൻ തെളിവു നിയമത്തിൽ വ്യവസ്ഥയില്ല.
പ്രതിയെ സ്വയം തെളിവ് നൽകാൻ നിർബന്ധിക്കാനാവില്ലന്നും നിർബന്ധിത തെളിവു ശേഖരണം മൗലീകാവകാശങ്ങളുടെ ലംഘനമാണന്നും ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ വ്യക്തമാക്കി.
നാർക്കോ പരിശോധന പ്രതികളുടെ സമ്മത്തോടെയാണങ്കിൽ പോലും ഫലം തെളിവായി സ്വീകരിക്കാനാവില്ലന്നും കോടതി ചുണ്ടിക്കാട്ടി. ഡോക്ടർമാരെ വിസ്തരിക്കാൻ തിരുവനന്തപുരം സിബിഐ കോടതി അയച്ച നോട്ടീസ് കോടതി റദ്ദാക്കി.
കേസന്വേഷണത്തിന്റെ ഭാഗമായി വസ്തുതകൾ കണ്ടെത്തുന്നതിനാണ് നാർക്കോ പരിശോധന നടത്തിയതെന്നും പരിശോധനാ ഫലം തെളിവായി സ്വീകരിക്കണമോ എന്ന് വിചാരണക്കോടതി തിരുമാനിക്കുന്നതേയുള്ളൂ എന്ന സിബിഐയുടെ വാദം കോടതി തള്ളി.
ഡോക്ടർമാരുടെ സാക്ഷി വിസ്താരത്തിനെതിരെ പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ നൽകിയ ഹർജികൾ കോടതി അനുവദിച്ചു. വിസ്താരം തടയണമെന്ന പ്രതികളുടെ ആവശ്യം സിബിഐ കോടതി തള്ളിയിരുന്നു.
ഇതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. 2007ൽ നാർകോ അനാലിസിസ് നടത്തിയ ഡോ. എൻ. ക്യഷ്ണവേണി, ഡോ. പ്രവീൺ പർവതപ്പ എന്നിവരെ വിസ്തരിക്കാനാണ് സി.ബി.ഐ കോടതി നോട്ടീസ് പുറപ്പെടുവിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here