വരുമാന നികുതിയില്ലാത്ത രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരെല്ലാം ഇന്ത്യയിൽ കഴിയുന്നവരായി പരിഗണിക്കാനുള്ള കേന്ദ്രബജറ്റ് തീരുമാനത്തോടെ ഗൾഫ് പ്രവാസികൾക്കെല്ലാം എൻആർഐ പദവി നഷ്ടമാകും. ഇന്ത്യയിൽ എത്രദിവസം കഴിയുന്നുവെന്ന വ്യവസ്ഥ വരുമാന നികുതിയില്ലാത്ത രാജ്യങ്ങളിലെ പ്രവാസികൾക്ക് ബാധകമല്ലെന്ന് ബജറ്റിൽ പറയുന്നു.
യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിലവിൽ വരുമാന നികുതിയില്ല. സൗദിയാകട്ടെ വിദേശികളിൽനിന്ന് നികുതി ഈടാക്കാറില്ല. ബജറ്റിനൊപ്പം പാർലമെന്റിൽ വച്ചിട്ടുള്ള ധനബില്ലിലാണ് പുതിയ ഭേദഗതി. ഇത് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിലാകും.
ഇതോടെ ഇന്ത്യൻ ബാങ്കുകളിലെ എൻആർഐ അക്കൗണ്ടുകളുടെ ആനുകൂല്യങ്ങൾ ഗൾഫ് പ്രവാസികൾക്ക് നഷ്ടമാകും. നിലവിൽത്തന്നെ എൻആർഐ പദവിയുള്ളവർക്ക് ഇന്ത്യയിലെ വരുമാനത്തിന് നികുതി അടയ്‌ക്കേണ്ടതുണ്ട്. എന്നാൽ, എൻആർഐ അക്കൗണ്ടുകളിലെ നിക്ഷേപ വരുമാനത്തിന് നികുതിയില്ല.
പ്രവാസികളുടെ വിദേശത്തെ വരുമാനത്തിന് നികുതി ഈടാക്കില്ലെന്നും ഇന്ത്യയിലെ വരുമാനത്തിനാകും നികുതിയെന്നുമുള്ള സർക്കാർ വിശദീകരണത്തിൽ പുതുമയില്ല. ബജറ്റ് നിർദേശം വിവാദമായതോടെയാണ് ധനമന്ത്രിയും മന്ത്രാലയവും വിശദീകരണവുമായി രംഗത്തുവന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here