തിരുവനന്തപുരം: ജനങ്ങളോടൊപ്പം നിന്ന് അവരുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന, സുതാര്യവും സേവനാധിഷ്ഠിതവും സംശുദ്ധവുമായ പൊലീസ് സംവിധാനം ലക്ഷ്യമിട്ടുള്ള ഇടപെടലുകളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
പൊലീസ് സേനയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒട്ടേറെ നടപടികള്‍ ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിച്ചതായും അജൂബ് ജേക്കബിന്റെ സബ്‌മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് സ്റ്റേഷനുകളില്‍ എസ്.എച്ച്.ഒ.മാരായി പൊലീസ് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കുകയുണ്ടായി. ക്രമസമാധാനവും കുറ്റകൃത്യങ്ങളും വേര്‍തിരിച്ച് പ്രത്യേക സബ് ഇന്‍സ്‌പെക്ടര്‍മാരെ ചുമതലപ്പെടുത്തി.
ശാസ്ത്രീയമായ കുറ്റാന്വേഷണ രീതി അവലംബിച്ചുകൊണ്ട് ഒട്ടേറെ കേസുകള്‍ തെളിയിക്കുന്നതിന് പൊലീസിന് കഴിഞ്ഞിട്ടുണ്ട്.
ഇതിന്റെ തുടര്‍ച്ചയായി സംസ്ഥാനത്ത് പുതിയ സബ് ഡിവിഷനുകള്‍ ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്.
എറണാകുളം റൂറല്‍ ജില്ലയില്‍ മൂവാറ്റുപുഴ സബ് ഡിവിഷന് കീഴില്‍ 13 പൊലീസ് സ്റ്റേഷനുകളാണ് പ്രവര്‍ത്തിക്കുന്നത്.
ജനസാന്ദ്രത പരിഗണിച്ച് മൂവാറ്റുപുഴ സബ് ഡിവിഷനെ വിഭജിക്കേണ്ട കാര്യവും പരിഗണിക്കേണ്ടതുണ്ട്. പിറവം കേന്ദ്രമായി ഒരു സബ്ഡിവിഷന്‍ വേണമെന്നതുള്‍പ്പെടെയുള്ള ആവശ്യവും സര്‍ക്കാര്‍ പരിശോധിക്കുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here