അസ്‌ന ഇനി നാടിന്റെ ഡോക്ടര്‍; മറുപടി പറയുന്നത് രണ്ടുപതിറ്റാണ്ടുമുമ്പത്തെ സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തോട്

പത്തൊമ്പതുവര്‍ഷങ്ങള്‍ക്ക് മുമ്പ് ബാല്യത്തിന്റെ എല്ലാ നൈര്‍മല്യവും തുളുമ്പുന്ന മനസ്സില്‍ ഒരു നടുക്കമായി സ്വന്തം വീട്ടുമുറ്റത്ത് പതിച്ച ബോംബ് കുഞ്ഞ് അസ്‌നയുടെ ജീവിതത്തെ പാടെ മാറ്റി മറിച്ചു.

സ്‌നേഹവും വാത്സല്യവും മാത്രം കേട്ടുപടിച്ചിരുന്നു അസ്‌നയുടെ ജീവിതത്തിലേക്ക് സംഘപരിവാരം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയവുമായെത്തി ഇരുട്ടുവിതച്ചു.

2000 സെപ്റ്റംബര്‍ 27ന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു ദിവസം, ബൂത്തിനു സമീപം വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ ബിജെപി പ്രവര്‍ത്തകരുടെ ബോംബേറിലാണ് അസ്നയ്ക്കു വലതുകാല്‍ നഷ്ടപ്പെട്ടത്.

ബോംബേറില്‍ കാലുതകര്‍ന്ന് ചോരയില്‍ കുളിച്ച് കിടന്ന ആറുവയസുകാരി അസ്‌ന നിശ്ചയദാര്‍ഢ്യംകൊണ്ട് നടന്നുകയറിയത് വലിയ ഉയരങ്ങളാണ്.

മൂന്നു മാസം വേദന കടിച്ചമര്‍ത്തി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ച സ്നേഹവും പരിചരണവുമാണ് ഡോക്ടറാവുക എന്ന ആഗ്രഹം വളര്‍ത്തിയത്.

നാടും നാട്ടുകാരും പ്രിയപ്പെട്ടവരും ഒപ്പം നിന്നു. മകളെ നോക്കാന്‍ അച്ഛന്‍ നാണു കട നിര്‍ത്തി വീട്ടിലിരുന്നു. തോളിലെടുത്താണ് അച്ഛന്‍ സ്‌കൂളിലെത്തിച്ചത്.

കൃത്രിമക്കാല്‍ ലഭിച്ചതോടെ, വിജയത്തിന്റെ പടവുകള്‍ ഓരോന്നായി അസ്ന കീഴടക്കുന്നതാണ് പിന്നീട് കണ്ടത്. ആഗ്രഹിച്ച പോലെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചു. അപ്പോഴും നാലാം നിലയിലെ ക്ലാസ് മുറിയിലേക്കു കയറുന്നത് വെല്ലുവിളിയായിരുന്നു.

പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടതോടെ സര്‍ക്കാര്‍ കോളേജില്‍ ലിഫ്റ്റ് സ്ഥാപിച്ചു. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ അസ്ന നാട്ടിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ താല്‍ക്കാലിക ജോലിക്കായി അപേക്ഷിച്ചിരുന്നു.

അപേക്ഷകരില്‍ ഒന്നാം സ്ഥാനം നേടിയ അസ്നയ്ക്കു നിയമനം നല്‍കാന്‍ ഇന്നലെയാണു പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here