രണ്ടു വാര്‍ത്തകള്‍: പൗരത്വ നിയമത്തെ പിന്തുണച്ച് രജനി; ബിജെപിയിലേക്ക് ക്ഷണം: ബിജെപിക്കെതിരെ നിലപാടുകള്‍ സ്വീകരിച്ച വിജയ് കസ്റ്റഡിയില്‍

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് നടന്‍ രജനീകാന്ത്.
പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം.

‘വിദ്യാര്‍ത്ഥികള്‍ മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും ഉപകരണമാകരുത്. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇന്ത്യയിലെ മുസ്ലീങ്ങളെ നിയമം ബാധിക്കില്ല’ എന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം. രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയത് പിന്നാലെയാണ് പ്രതികരണം.

കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചിരുന്നു. രജനീകാന്തിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ആദായ നികുതി വകുപ്പിന്റ നടപടി.

2002 മുതലുള്ള നികുതി വെട്ടിപ്പ് കേസുകളാണ് ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചത്. ഒരു കോടി രൂപയില്‍ താഴെയുള്ള കേസുകളില്‍ നടപടി വേണ്ടെന്ന കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.

2002ല്‍ 61.12 ലക്ഷം രൂപയും, 2003ല്‍ 1.75 കോടിയും, 2004ല്‍ 33.93 ലക്ഷം രൂപയുമാണ് വരുമാനമായി രജനീകാന്ത് കാണിച്ചിരുന്നത്. എന്നാല്‍ ഏഷ്യയില്‍ തന്നെ ഏറ്റവും താരമൂല്യമുള്ള രജനീകാന്തിന്റെ വരുമാനത്തിന്റെ പത്തിലൊന്ന് പോലും രേഖയിലില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

പോയസ് ഗാര്‍ഡനിലെ വസതിയില്‍ നടത്തിയ റെയ്ഡിന് പിന്നാലെ, 67 ലക്ഷം രൂപയിലധികം പിഴ ചുമത്തി.

കേസ് സ്‌റ്റേ ചെയ്ത് ട്രിബ്യൂണല്‍ ഉത്തരവിട്ടെങ്കിലും ഇത് ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീല്‍ ആദായ നികുതി വകുപ്പ് പിന്‍വലിച്ചു. ഇതിന് പിന്നാലെ 2007ലും 2012ലും ചുമത്തിയ നികുതി വെട്ടിപ്പ് കേസുകളിലെ നടപടികള്‍ കൂടി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വിജയ് കസ്റ്റഡിയില്‍


ചെന്നൈ:
തമിഴ് സൂപ്പര്‍താരം വിജയ് യെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു.

കടലൂരില്‍ ‘മാസ്റ്റര്‍’ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ നിന്നാണ് വിജയ്‌യെ കസ്റ്റഡിയിലെടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മാതാക്കളായ എജിഎസ് കമ്പനിയുടെ പണമിടപാടുമായി ബന്ധപ്പെട്ടാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. കമ്പനിയുടെ ഓഫീസില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് വിജയ്‌യെ കസ്റ്റഡിയിലെടുത്തത്. വിജയ്‌യെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. ഇന്നുതന്നെ ചെന്നൈയില്‍ എത്തിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

താരത്തിനെതിരായ നടപടി ബിജെപിക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പകപോക്കലാണെന്നാണ് ആരാധകരുടെ പ്രതികരണം.
മെര്‍സല്‍ എന്ന ചിത്രത്തിലൂടെ വിജയ്‌യുടെ കഥാപാത്രം നോട്ടുനിരോധനത്തെയും ഡിജിറ്റല്‍ ഇന്ത്യയേയും വിമര്‍ശിച്ചിരുന്നു.
ഇതോടെ വിജയ്യെ നേരിട്ടത് കടുത്ത സംഘപരിവാര്‍ ആക്രമണമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News