വെറുപ്പിന്റെ സംഘപരിവാര്‍ രാഷ്ട്രീയത്തെ തോല്‍പ്പിച്ച നിശ്ചയദാര്‍ഢ്യം; ഡോ.അസ്‌നയ്ക്ക് ആശംസയുമായി ആരോഗ്യമന്ത്രി കെകെ ശൈലജ

നിശ്ചയദാര്‍ഢ്യത്തിന് ആർഎസ്‌എസിന്റെ ബോംബിനേക്കാളും കരുത്തുണ്ടെന്നും ഒരക്രമത്തിനും തന്നെ തോല്‍പ്പിക്കാനാവില്ലെന്നും തെളിയിച്ചിരിക്കുകയാണ് അസ്‌ന.

കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ ബോംബേറില്‍ കാലുനഷ്ടപ്പെട്ട അസ്‌ന എംബിബിഎസ് പൂര്‍ത്തിയാക്കി സ്വന്തം നാട്ടില്‍ ഡോക്ടറായി ബുധനാഴ്ച ചുമതലയേറ്റു.

ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് അസ്‌ന ഇനിമുതല്‍. അസ്‌നയുടെ നിശ്ചയദാര്‍ഢ്യത്തിനും ഇച്ഛാശക്തിക്കും മുന്നില്‍ ശിരസ്സുവണങ്ങുകയാണ് കേരളം.

സ്വന്തം നാട്ടിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറായി ചുമതലയേറ്റ അസ്‌നയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി മന്ത്രി കെ കെ ശൈലജ.

ചെറുവാഞ്ചേരിയിലെ പാട്യം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് രാവിലെയാണ് അസ്‌ന ഡോക്ടറായി ചുമതലയേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് അസ്‌ന എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയത്.

2000 സെപ്റ്റംബര്‍ 27ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആർ എസ് എസ് ബോംബേറില്‍ അസ്‌നയുടെ കാല്‍ തകര്‍ന്നത്. ഇച്ഛാശക്തിയോടെ പഠിച്ച് ഉന്നത സ്ഥാനത്തെത്തിയ അസ്‌ന എല്ലാവര്‍ക്കും മാതൃകയാണ്.

ആരോഗ്യ മേഖലയില്‍ നടക്കുന്ന വലിയ പ്രവര്‍ത്തനങ്ങളില്‍ അസ്‌നയും പങ്കാളിയാകുന്നു എന്നതില്‍ സന്തോഷമുണ്ട്. സ്വന്തം നാട്ടുകാര്‍ക്ക് മികച്ച രീതിയിലുള്ള സേവനം നല്‍കാന്‍ അസ്‌നയ്ക്ക് കഴിയട്ടെ. എല്ലാവിധ ആശംസകളും നേരുന്നു – മന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here