വിജയിക്കെതിരെ സംഘപരിവാറിന്റെ വ്യാജപ്രചരണം; ഇളകിമറിഞ്ഞ് തമിഴകം

ചെന്നൈ: ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയില്‍ തുടരുന്ന നടന്‍ വിജയിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണവുമായി ബിജെപി-ആര്‍എസ്എസ് അനുഭാവികള്‍.

ബിഗില്‍ സിനിമാനിര്‍മാണത്തിന് പണം പലിശയ്ക്ക് നല്‍കിയ പണമിടപാടുകാരന്‍ അന്‍പ് ചെഴിയന്റെ ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത 65 കോടി രൂപ, വിജയിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതാണെന്നാണ് സംഘപരിവാറിന്റെ പ്രചരണം.

വലിയ ബാഗുകളില്‍ അടുക്കിവച്ചിരിക്കുന്ന പണത്തിന്റെ ചിത്രങ്ങള്‍ സഹിതമാണ് പ്രചരണങ്ങള്‍. ഈ തുക അന്‍പു ചെഴിയന്റെ മധുരയിലെ ഓഫീസില്‍ നിന്നും പിടിച്ചെടുത്തതാണെന്ന് വാര്‍ത്തഏജന്‍സിയായ എഎന്‍ഐയും റിപ്പോര്‍ട്ട് ചെയ്യുന്നു.

താരത്തെ താറടിക്കാന്‍ മനഃപൂര്‍വം ചിലര്‍ കളിക്കുന്നതാണെന്നും ഇത് പകപോക്കലാണെന്നും വിജയി ആരാധകരും പറയുന്നു. ബിജെപിക്കെതിരെ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പ്രതികാരമാണ് താരത്തിന് നേരെ നടക്കുന്നതെന്നും ആരാധകര്‍ ആരോപിക്കുന്നു.

വിജയ് നായകനായ മെര്‍സല്‍ എന്ന സിനിമയില്‍ ജിഎസ്ടിയെ വിമര്‍ശിക്കുന്ന രംഗമുണ്ടായിരുന്നു. തുടര്‍ന്ന് ബിജെപി ദേശീയ നേതാക്കള്‍ താരത്തിനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തുവന്നു. ജോസഫ് വിജയ് എന്ന ഔദ്യോഗിക പേര് ഉപയോഗിച്ച് വര്‍ഗീയമായ ആക്രമിക്കുന്ന നിലയിലേക്കും ബിജെപി കടന്നിരുന്നു. നോട്ട് നിരോധനം, ജിഎസ്ടി എന്നീ വിഷയങ്ങളില്‍ വിജയ് സിനികളിലൂടെ നടത്തിയ വിമര്‍ശനം ബിജെപി ദേശീയ നേതൃത്വത്തെയും പ്രകോപിപ്പിച്ചിരുന്നു.

രണ്ടാഴ്ച മുമ്പ് തമിഴ് സൂപ്പര്‍താരം രജനികാന്തിനെതിരെയുള്ള രണ്ട് ആദായനികുതി കേസുകള്‍ അവസാനിപ്പിച്ചതും പിന്നാലെ അദ്ദേഹം പൗരത്വ നിയമത്തെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നതും വിജയ്ക്ക് നേരെയുണ്ടായ നടപടിയുമായി ചേര്‍ത്ത് വായിക്കുന്നവരുമുണ്ട്. രജനികാന്ത് ബിജെപി നിലപാടിനെ പിന്തുണച്ചതിന് തൊട്ട് പിന്നാലെയാണ് വിജയ് ആദായനികുതി കേസില്‍ കസ്റ്റഡിയിലാകുന്നത്.

അതേസമയം, വിജയിനെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ട് 24 മണിക്കൂര്‍ പിന്നിട്ടു.

ചെന്നൈ ഇസിആര്‍ റോഡ് പനയൂരിലെ വിജയിന്റെ വീട്ടില്‍ ഇന്നലെ ആരംഭിച്ച പരിശോധനയും ചോദ്യം ചെയ്യലും ഇപ്പോഴും തുടരുകയാണ്. ആദായ നികുതി വകുപ്പ് ചെന്നൈ യൂണിറ്റിലെ ഇന്‍വെസ്റ്റിഗേഷന്‍ സംഘമാണ് പരിശോധന നടത്തുന്നത്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട ഒരു രേഖകളും ഇതുവരെ വിജയിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തിട്ടില്ലന്നാണ് വിവരങ്ങള്‍.

അതേസമയം, വിഷയത്തില്‍ തമിഴ് താരസംഘടനയായ നടികര്‍ സംഘമോ, മറ്റു പ്രമുഖ താരങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിജയിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, 24 മണിക്കൂര്‍ കഴിഞ്ഞതോടെ ആരാധകരും പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. പ്രതിഷേധം ആക്രമാസക്തമാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചെന്നൈ നഗരത്തില്‍ കനത്തസുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News