പ്രധാനമന്ത്രിയുടെ മറുപടിപ്രസംഗം വസ്തുതകളെ മറച്ചുവെച്ചുള്ള രാഷ്ട്രീയ ഗിമ്മിക്ക്; പൗരത്വ ഭേദഗതി നിയമത്തെ സാധൂകരിക്കാനുള്ള വൃധാ വ്യായാമമാണ് മോദി നടത്തിയത്: എളമരം കരീം

രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുമേലുള്ള നന്ദിപ്രമേയ ചര്‍ച്ചയുടെ മറുപടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗം വസ്തുതകളെ മറച്ചുവെച്ചുള്ള രാഷ്ട്രീയ ഗിമ്മിക്ക് മാത്രമാണെന്ന് സിപിഐ എം രാജ്യസഭാ ഉപനേതാവ് എളമരം കരീം.

ഇന്ത്യാ വിഭജന കാലത്തെ സാഹചര്യത്തില്‍ അന്നത്തെ ദേശീയ നേതാക്കള്‍ നടത്തിയ പ്രസ്താവനകളിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്തു പൗരത്വ ഭേദഗതി നിയമത്തെ സാധൂകരിക്കാനുള്ള വൃധാ വ്യായാമമാണ് ഇന്ന് അദ്ദേഹം നടത്തിയത്.

മഹാത്മാ ഗാന്ധിയെയും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെയും ഉള്‍പ്പെടെ പരാമര്‍ശിച്ചു രാജ്യത്തിന്റെ അങ്ങോളമിങ്ങോളം സമരം ചെയ്യുന്ന ആബാലവൃദ്ധം ജനങ്ങളുടെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. അതേ രീതിയിലാണ് കേരളത്തെ കുറിച്ചുള്ള പരാമര്‍ശവും.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോജിച്ച പ്രക്ഷോഭങ്ങളിലൂടെ രാജ്യത്തിനാകെ മാതൃകയായ കേരളത്തെയും കേരളാ മുഖ്യമന്ത്രിയെയും പറ്റി അദ്ദേഹം പറഞ്ഞത് തീര്‍ത്തും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്. തുടക്കം മുതല്‍ യോജിച്ച സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും അതിനു നേതൃത്വം നല്‍കുകയും ചെയ്ത വ്യക്തിയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.

അദ്ദേഹം കേരളത്തില്‍ നടന്ന ചില സമരങ്ങളില്‍ എസ്ഡിപിഐ പോലുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെ കുറിച്ചു നടത്തിയ പരാമര്‍ശത്തെ വളച്ചൊടിച്ചു രാജ്യത്ത് നടക്കുന്ന സമരങ്ങളെയാകെ ഇകഴ്ത്തിക്കാണിക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചത് അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേര്‍ന്നതല്ല.

തുടക്കം മുതല്‍ രാജ്യത്തെ പ്രക്ഷോഭങ്ങളെയെല്ലാം താറടിച്ചുകാണിക്കാന്‍ എല്ലാ രീതിയിലും ശ്രമിച്ച ബിജെപിയും പ്രധാനമന്ത്രിയും ഇപ്പോള്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ഉദ്ധരിച്ചു ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

പ്രധാനമന്ത്രിയുടെയും ഭരണപക്ഷത്തിന്റെയും ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഒന്നടങ്കം ഇന്ന് വാക് ഔട്ട് നടത്തിയതെന്നും എളമരം കരീം പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here