28 പോക്സോ കോടതികള്‍ക്ക് ഭരണാനുമതി; എല്ലാ ജില്ലകളിലും പോക്സോ അതിവേഗ പ്രത്യേക കോടതികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്സോ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബലാത്സംഗ കേസുകളും മറ്റ് കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വേഗത്തില്‍ വാങ്ങി നല്‍കുന്നതിനും കോടതികള്‍ ബാല സൗഹൃദമാക്കുന്നതിന്റെ ഭാഗമായുമാണ് പോക്സോ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് കേരളത്തില്‍ 28 പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അടുത്തിടെ അനുമതി നല്‍കിയിരുന്നു. അതാണ് വളരെ വേഗത്തില്‍ അന്തിമ രൂപം നല്‍കി ഭരണാനുമതി നല്‍കിയത്. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍, ഹൈക്കോടതി, നിയമ വകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിവ സംയുക്തമായിട്ടായിരിക്കും ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലയില്‍ നാലും തൃശൂര്‍, മലപ്പുറം ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രണ്ടും മറ്റ് ജില്ലകളില്‍ ഒന്നും വീതം കോടതികളാണ് അനുവദിച്ചത്. ഇതോടെ എല്ലാ ജില്ലകളിലും ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കാന്‍ കഴിയും.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പോക്സോ കോടതികള്‍ സ്ഥാപിക്കുന്നത്. ഒരു കോടതിക്ക് 75 ലക്ഷം രൂപ നിരക്കില്‍ 28 കോടതികള്‍ സ്ഥാപിക്കുന്നതിന് 21 കോടി രൂപയാണ് ആവശ്യമായുള്ളത്. 60:40 അനുപാതത്തില്‍ കേന്ദ്ര സംസ്ഥാന വിഹിതം ഉപയോഗപ്പെടുത്തിയാണ് ഈ കോടതികള്‍ ആരംഭിക്കുന്നത്.

ഹൈക്കോടതിയുമായി കൂടിയാലോചിച്ചാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നത്. 2019-20, 2020-21 എന്നീ രണ്ട് സാമ്പത്തിക വര്‍ഷത്തേക്ക് താല്‍ക്കാലിക അടിസ്ഥാനത്തിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക. ഓരോ കോടതിയിലും പ്രതിവര്‍ഷം 165 കേസുകളെങ്കിലും തീര്‍പ്പാക്കും. ലീസിനോ വാടകയ്ക്കെടുത്തതോ ആയ സ്ഥലത്തായിരിക്കും ഈ കോടതികള്‍ പ്രവര്‍ത്തിക്കുക.

ഓരോ കോടതിയിലും ഒരു ജുഡീഷ്യല്‍ ഓഫീസറും 7 സ്റ്റാഫ് അംഗങ്ങളും ഉണ്ടായിരിക്കും. ആവശ്യത്തിന് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ലഭ്യമല്ലെങ്കില്‍ വിരമിച്ച ജുഡീഷ്യല്‍ ഓഫീസറെ നിയമിക്കുന്നതാണ്. ഈ കോടതികള്‍ സ്ഥാപിക്കുന്നതിനായി ഹൈക്കോടതിയുമായി കൂടിയാലോചിച്ച് സംസ്ഥാന സര്‍ക്കാര്‍ ഒരു കര്‍മപദ്ധതി തയ്യാറാക്കും. ബലാത്സംഗ, പോക്സോ കേസുകള്‍ മാത്രമേ ഈ കോടതികളില്‍ കൈകാര്യം ചെയ്യുകയുള്ളൂ.

ഓരോ കോടതിയിലും ഒരു ജില്ലാ ജഡ്ജി, സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍, സീനിയര്‍ ക്ലര്‍ക്ക്, ബെഞ്ച് ക്ലര്‍ക്ക് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്ന സ്റ്റാഫ് പാറ്റേണ്‍ ഉണ്ടായിരിക്കും.

ഹൈക്കോടതി നല്‍കിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 12,234 പോക്സോ, ബലാത്സംഗ കേസുകളാണ് തീര്‍പ്പുകല്‍പ്പിക്കാനുള്ളത്. ഇതുപ്രകാരം സംസ്ഥാനത്ത് 56 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് 28 കോടതികള്‍ സ്ഥാപിക്കുന്നത്.

പുതിയ കോടതികളെ പോക്സോ കോടതികളായി നിശ്ചയിക്കുന്ന പ്രത്യേക ഉത്തരവുകള്‍ കോടതികളുടെ സ്ഥാനം അറിഞ്ഞശേഷം ഹൈക്കോടതിയുമായി കൂടിയാലോചിച്ച് പിന്നീട് പുറപ്പെടുവിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here