
ദില്ലിയിലെ ഭരണം പിടിച്ചെടുക്കുക ലക്ഷ്യമാക്കി കടുത്ത വര്‍ഗീയപ്രചാരണമാണ് ബിജെപി തുടക്കം മുതല്‍ അഴിച്ചുവിട്ടത്.
പ്രധാനമന്ത്രി മോദി രണ്ട് പൊതുയോഗത്തില്‍ സംസാരിച്ചപ്പോള്‍ ആഭ്യന്തരമന്ത്രി അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നിരവധി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. 240 എംപിമാരെയാണ് ബിജെപി ഈ കൊച്ചുസംസ്ഥാനത്ത് പ്രചാരണത്തിന് ഇറക്കിയത്.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വ്യക്തിപരമായി ആക്രമിക്കാനും അവര്‍ തയ്യാറായി. ഒരു കേന്ദ്ര മന്ത്രി കെജ്രിവാളിനെ വിശേഷിപ്പിച്ചത് ‘ഭീകരവാദി’യെന്നാണ്. ഹിന്ദുരാഷ്ട്ര മുദ്രാവാക്യമാണ് ബിജെപി പ്രധാനമായും ഉയര്‍ത്തിയത്.
തെരുവായ തെരുവിലെല്ലാം അവരുയര്‍ത്തിയ പ്രചാരണം ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയതും സിഎഎയും രാംമന്ദിര്‍ നിര്‍മാണവും ആണ്.
370-ാം വകുപ്പ് റദ്ദാക്കി കശ്മീരിലെ മുസ്ലിങ്ങളെ പാഠം പഠിപ്പിച്ചുവെന്നും ബാബ്റി മസ്ജിദ് തകര്‍ത്തിടത്ത് രാമക്ഷേത്രം പണിയുകയാണെന്നും നുഴഞ്ഞുകയറ്റക്കാര്‍ക്ക്(മുസ്ലിങ്ങള്‍ക്ക്) പൗരത്വം നിഷേധിക്കുമെന്നുമാണ് ബിജെപി പ്രചരിപ്പിച്ചത്.
വോട്ടെടുപ്പിന് മൂന്ന് ദിവസംമുമ്പ് രാമക്ഷേത്രനിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചതായി മോദി പാര്‍ലമെന്റില്‍ പ്രഖ്യാപനം നടത്തിയതുപോലും ദില്ലി തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചായിരുന്നു.
ഷഹീന്‍ബാഗിലെ സിഎഎ വിരുദ്ധപ്രക്ഷോഭത്തെയും വര്‍ഗീയധ്രുവീകരണത്തിനായാണ് ബിജെപി ഉപയോഗിച്ചത്. സംസ്ഥാന ബിജെപി നേതാവ് കപില്‍ മിശ്രയും പര്‍വീഷ് സാഹിബ് സിങ്ങും നടത്തിയ പ്രസ്താവനകള്‍തന്നെ ഉദാഹരണം.
ഇരുവരെയും പ്രചാരണത്തില്‍നിന്ന് വിലക്ക് ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ബന്ധിതമായി.
ആം ആദ്മി പാര്‍ടിയെയും കോണ്‍ഗ്രസിനെയും ഹിന്ദുവിരുദ്ധരായി ചിത്രീകരിക്കാനും ഷഹീന്‍ബാഗ് പ്രക്ഷോഭം ബിജെപി ഉപയോഗിച്ചു.
പതിവില്‍നിന്ന് വ്യത്യസ്തമായ ഈ വര്‍ഗീയപ്രചാരണം അടിസ്ഥാന വോട്ടര്‍മാരെ ഒരുപരിധിവരെയെങ്കിലും കൂടെനിര്‍ത്താന്‍ ബിജെപിയെ സഹായിക്കുമെങ്കിലും അതുകൊണ്ടുമാത്രം വിജയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here