‘ട്രാന്‍സി’ ന് സെന്‍സര്‍ കട്ട് ഇല്ല; വെള്ളിയാഴ്ച തീയറ്ററുകളില്‍

അന്‍വര്‍ റഷീദ് – ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിന് ദേശീയ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി. ചിത്രത്തിലെ എട്ട് മിനിറ്റോളം വരുന്ന രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തവയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ദേശീയ സെന്‍സര്‍ ബോര്‍ഡിലെ റിവൈസിംഗ് കമ്മിറ്റിയുടെ പരിഗണനയിലേക്ക് ചിത്രം എത്തി.

ഇന്ന് ഹൈദാരാബാദില്‍ ദേശീയ സെന്‍സര്‍ ബോര്‍ഡിലെ റിവൈസിംഗ് കമ്മിറ്റിക്ക് മുന്‍പാകെ ട്രാന്‍സ് പ്രദര്‍ശിപ്പിക്കുകയും. ഒരു രംഗം പോലും കട്ട് ചെയ്യാതെ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കുകയുമായിരുന്നു. ക്ലീന്‍ U/A സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ദേശീയ സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ഇതോടെ മുന്‍നിശ്ചയിച്ച പ്രകാരം വരുന്ന ഫെബ്രുവരി 14 വെള്ളിയാഴ്ച തന്നെ ട്രാന്‍സ് തീയേറ്ററുകളിലെത്തും.

തിരുവനന്തപുരത്ത് വച്ചു നടന്ന സ്‌ക്രീനിംഗിലാണ് ചിത്രം വിലയിരുത്തിയ സിബിഎഫ്സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) തിരുവനന്തപുരം സെന്ററിലെ അംഗങ്ങള്‍ എട്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തുമെന്നായിരുന്നു സെന്‍സര്‍ബോര്‍ഡിന്റെ കണ്ടെത്തല്‍.

എന്നാല്‍ ഈ രംഗങ്ങള്‍ ഒഴിവാക്കാന്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഹൈദരാബാദിലെ സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റിയുടെ പുനപരിശോധനയ്ക്ക് ചിത്രം അയയ്ക്കുകയായിരുന്നു. കന്യാകുമാരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറുടെ റോളിലാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here