സൈക്കിളിലേറി കുഞ്ഞ് ആഹ്ലാദങ്ങള്‍

സൈക്കിളിന്റെ പെഡലില്‍ കാലമര്‍ത്തി മുന്നേറുമ്പോള്‍ ജോമോളും ആനും മാളവികയും നികിതയുമൊക്കെ ചുറ്റം കണ്ടത് ചിരിയുടെ സിഗ്‌നലുകള്‍. ആഹ്ലാദത്തിന്റെ പച്ച ലൈറ്റ് മിന്നിയ കുഞ്ഞുമുഖങ്ങള്‍ക്ക് മുന്നോട്ടുള്ള വഴി കാട്ടിയത് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കുട്ടികള്‍ക്കൊപ്പം സൈക്കിള്‍ ചവിട്ടാന്‍ എം മുകേഷ് എം എല്‍ എ യും കൂടിയപ്പോള്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്കുള്ള സൗജന്യ സൈക്കിള്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് ഹൃദ്യമായി.

സൈക്കിളുകള്‍ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നതോടെ മെച്ചപ്പെട്ട പഠനത്തിനും ആരോഗ്യത്തിനും മാനസിക ഉല്ലാസത്തിനുമുള്ള അവസരമാണ് ഒരുങ്ങുന്നതെന്ന് സൈക്കിള്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കുട്ടികളില്‍ സ്വാശ്രയത്വവും ആത്മവിശ്വാസവും വളര്‍ത്തുന്നതിനും ഇതിലൂടെ കഴിയും. മത്സ്യത്തൊഴിലാളി മേഖലകളില്‍ നിന്നുള്ള കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നടപടികള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.

പെട്രോനെറ്റ് എല്‍ എന്‍ ജി ലിമിറ്റഡിന്റെ സി എസ് ആര്‍ ഫണ്ടില്‍ നിന്നും 90 ലക്ഷം രൂപ ചെലവഴിച്ച സൗജന്യ സൈക്കിള്‍ പദ്ധതി തീരദേശ വികസന കോര്‍പ്പറേഷനാണ് ആവിഷ്‌കരിച്ച് നടപ്പാക്കിയത്. സംസ്ഥാനത്ത് തീരദേശ മേഖലയിലെ ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളിലെ 2000 പെണ്‍കുട്ടികള്‍ക്കാണ് സൈക്കിളുകള്‍ ലഭിക്കുക. 4000 രൂപ വില വരുന്ന സൈക്കിള്‍ ജില്ലയിലെ 20 സര്‍ക്കാര്‍ സ്‌കൂളുകളിലെ 463 പെണ്‍കുട്ടികളാണ് ഏറ്റുവാങ്ങിയത്.

എം മുകേഷ് എം എല്‍ എ ചടങ്ങില്‍ അധ്യക്ഷനായി. എം നൗഷാദ് എം എല്‍ എ, മേയര്‍ ഹണി ബഞ്ചമിന്‍, തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി ഐ ഷേയ്ക് പരീത്, എല്‍ ആന്റ് ഡി ജനറല്‍ മാനേജര്‍ ഹേമന്ദ് ബഹ്റ, കമ്പനി പ്രതിനിധികളായ നിരഞ്ജന്‍ ബന്ദോപാദ്യായ, ദിലീപ് മാധവന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഗീതാകുമാരി, തീരദേശ വികസന കോര്‍പ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ ബി ടി വി കൃഷ്ണന്‍, വിവിധ സംഘടനാ പ്രതിനിധികളായ എച്ച് ബേസില്‍ ലാല്‍, ബിജു ലൂക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here