
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിലയിരുത്തി. വിവിധ വകുപ്പുകളും തിരുവനന്തപുരം നഗരസഭയും ചെയ്യുന്ന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. മാർച്ച് 9നാണ് ആറ്റുകാൽ പൊങ്കാല.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് റോഡ് നവീകരണം, വഴിവിളക്കുകൾ, വൈദ്യ സഹായം, ആംബുലൻസ്, ഭക്ഷ്യ സുരക്ഷ, കുടിവെള്ളം, വാഹനപാർക്കിംഗ്, ഇ-ടോയ്‌ലറ്റ് എന്നിവയെല്ലാം സജ്ജമാണെന്ന് യോഗം വിലയിരുത്തി.
സുരക്ഷക്ക് വിപുലമായ പോലീസ് സംവിധാനമുണ്ടാകും. നിരീക്ഷണക്യാമറകൾ പ്രധാന ഭാഗങ്ങളിലെല്ലാം ഉണ്ടാകും.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നഗരത്തിൽ ശബ്ദമലിനീകരണമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
പൊങ്കാലക്കു ശേഷമുള്ള നഗരശുചീകരണത്തിന് നഗരസഭ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി മേയർ കെ.ശ്രീകുമാർ പറഞ്ഞു.
ഇതിന് 1,500 താൽക്കാലിക ജീവനക്കാരെ കൂടി നിയോഗിച്ചിട്ടുണ്ട്. ഗ്രീൻപ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും മേയർ അഭ്യർഥിച്ചു. റെയിൽവേയും കെ.എസ്.ആർ.ടിസിയും സ്‌പെഷ്യൽ സർവീസുകൾ പതിവ് പോലെ നടത്തും.
ഡോ.ശശിതരൂർ എം.പി., വി.എസ്.ശിവകുമാർ എം.എൽ.എ., സിറ്റി പോലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാധ്യായ, ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here