വളര്‍ത്തു നായയുടെ കണ്ണുകള്‍ കുത്തിക്കീറി വടിവാള്‍ കൊണ്ടു വെട്ടിക്കൊല്ലും; അജ്ഞാതന്‍ നായയുടെ തല തല്ലിച്ചതയ്ക്കും; നായക്കൊലയാളി നാട്ടില്‍ വിലസുമ്പോള്‍

ചേര്‍ത്തലയില്‍ എഴുപുന്ന നീണ്ടകര പ്രദേശത്ത് നായകളെ വേട്ടയാടുന്ന അജ്ഞാതന്‍ വിലസുകയാണ്.

മൂന്ന് ദിവസമായി നടക്കുന്ന നായവേട്ടയില്‍ മുഖംമൂടി ധരിച്ച അജ്ഞാതന്റെ വടിവാള്‍ വെട്ടേറ്റ് ആറ് നായ്ക്കളാണ് ചത്തത്.

നായയുടെ കണ്ണുകള്‍ കുത്തിക്കീറുകയും തല അടിച്ചു ചതയ്ക്കുകയും ചെയ്തു. വടിവാളുമായാണ് അജ്ഞാതന്‍ ഗ്രാമത്തിലിറങ്ങുന്നത്. മനോദൗര്‍ബല്യമുള്ള ആരെങ്കിലുമാകാം സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.

നായയുടെ കരച്ചില്‍ കേട്ട് പ്രദേശവാസികള്‍ ഓടിക്കൂടിയപ്പോള്‍, മുഖംമൂടി ധരിച്ച അജ്ഞാതന്‍ വടിവാളുമായി ഓടിമറഞ്ഞു.

നാട്ടുകാര്‍ കാവല്‍നിന്നിട്ടും മൂന്നാം ദിവസവും വളര്‍ത്തുപട്ടിയെ വെട്ടിക്കൊന്നതോടെ ഗ്രാമം ഭയപ്പാടിലായിരിക്കുകയാണ്.

അജ്ഞാതന്‍ ആദ്യം ഗ്രാമങ്ങളിലെ വീടുകളുടെ ജനാലകളില്‍ ഇടിക്കുകയും വീടിനു നേരെ കല്ലെറിയുകയും ചെയ്ത ശേഷമാണ് ഇയാള്‍ നായ്ക്കളെ ഉപദ്രവിക്കുന്നത്.

നാട്ടുകാരോ വീട്ടുകാരോ മുഖത്തേക്കു ടോര്‍ച്ച് വെളിച്ചം തെളിച്ചാല്‍ തിരികെ ടോര്‍ച്ച് അടിക്കുകയും വാള്‍ വീശുകയും ചെയ്യുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്.

നാട്ടുകാരും പൊലീസും പ്രദേശത്തു രാത്രി നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ അജ്ഞാതനെ കുടുക്കാനായില്ല.

പുറത്തുനിന്ന് നീണ്ടകരപ്രദേശത്തേക്ക് കടന്നുകയറി അക്രമം നടത്താന്‍ ആര്‍ക്കുമാവില്ലെന്ന കണക്കുകൂട്ടലിലാണ് നാട്ടുകാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here