കടം നല്‍കിയ പണം തിരികെ കിട്ടിയപ്പോള്‍ പരസ്യമായി കീറിയെറിഞ്ഞയാള്‍ക്കെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു. ഉമയനല്ലൂര്‍ സ്വദേശി സലീന നല്‍കിയ പരാതിയില്‍ തട്ടാന്റഴികത്ത് വീട്ടില്‍ നിവാസിന് എതിരെയാണ് കേസെടുത്തത്. ഇയാൾ കറനസി കീറിയെറിയുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സംരക്ഷിക്കപ്പെടേണ്ടതും ആദരിക്കപ്പെടുന്നതുമായ ചിഹ്നങ്ങള്‍ നശിപ്പിച്ചതിനാണ് കേസെന്ന് എസ്ഐ അനില്‍കുമാര്‍ പറഞ്ഞു. കടം വാങ്ങിയ 2500 രൂപ തിരികെകൊടുത്തപ്പോഴാണ് നിവാസ് കീറിയെറിഞ്ഞത്. ഇത് മൊബൈലില്‍ പകര്‍ത്തുകയുംചെയ്തു.
പരാതിക്കാരിയുടെ ഭര്‍ത്താവിനോടുള്ള ദേഷ്യത്തിലാണ് നോട്ടുകള്‍ കീറിയതെന്നും സംഭവത്തിന്റെ ഗൗരവം അറിയില്ലായിരുന്നെന്നും നിവാസ് പൊലീസിന് മൊഴി നല്‍കി. നോട്ടുകള്‍ കീറുന്ന വീഡിയോ ഇയാള്‍തന്നെ പരാതിക്കാരിയുടെ ഭര്‍ത്താവിന് അയച്ചുകൊടുക്കുകയായിരുന്നു.
ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. പരാതി ലഭിക്കുന്നതിനും മുമ്പേ നിവാസിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. 2500 രൂപ ഒരുമിച്ചാണ് കീറിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here