കേരളത്തിന് അക്ഷരവസന്തം സമ്മാനിച്ചു കൃതി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്‍റെ മൂന്നാം പതിപ്പ് കൊച്ചിയില്‍ സമാപിച്ചു.
ഫെബ്രുവരി ആറു മുതല്‍ പതിനാറു വരെ നീണ്ടു നിന്ന പുസ്തകോത്സവം കാണാനും പുസ്തകങ്ങള്‍ വാങ്ങാനുമായി എത്തിയത് പത്ത് ലക്ഷത്തിലധികം ആളുകളാണ്.
കൃതിയുടെ ഭാഗമായി സംഘടിപ്പിച്ച അവസാന സെഷനിൽ മന്ത്രി തോമസ് ഐസക്ക് പങ്കെടുത്തു. ഒരു കുട്ടിക്ക് ഒരുപുസ്തകം എന്ന പദ്ധതി വഴി ഒന്നേക്കാല്‍ കോടിരൂപയുടെ പുസ്തക വിൽപ്പനയാണ് കൃതിയിലൂടെ ഈ വര്‍ഷം നടന്നത്..
രാജ്യത്തെ വിവിധ പ്രസാധകരുടെ ഇരുന്നുറിലധികം സ്റ്റാളുകള്‍ ഒരുക്കിയാണ് അറബിക്കടലിന്‍റെ തീരത്ത് കൃതി അന്താരാഷ്‌ട്ര പുസ്തക മേളയ്ക്ക് ഫെബ്രുവരി ആറിനു തിരശ്ശീല ഉയര്‍ന്നത്.
അത്യാധുനിക നിലവാരത്തില്‍ പൂര്‍ണമായി ശീതീകരിച്ച പന്തലില്‍ ആദ്യ ദിവസം മുതല്‍ സന്ദര്‍ശകരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു.
കൂപ്പണുകള്‍ വഴി ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതി പ്രകാരം ഒന്നെക്കാല്‍ കോടിയിലധികം രൂപയുടെ പുസ്തക വില്‍പ്പനയാണ് കൃതിയുടെ മൂന്നാം പതിപ്പില്‍ ഉണ്ടായത്.
പുസ്തകങ്ങള്‍ വാങ്ങാനും മേളയില്‍ പങ്കെടുക്കാനും സ്കൂളുകളില്‍ നിന്നും വായനാശാലകളുടെ ആഭിമുഖ്യത്തിലും കുടുംബത്തിനൊപ്പവും നിരവധി കുട്ടികളാണ് കൃതി പുസ്തകോത്സവം നടക്കുന്ന കൊച്ചി മറൈന്‍ ഡ്രൈവില്‍ എത്തിയത്.
പുസ്തകോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച അറുപത് സെഷനുകളിലായി മുഖ്യമന്ത്രി ഉള്‍പ്പടെ സാഹിത്യ സാംസ്കാരിക രംഗത്തെ ഇരുന്നൂറിലധികം പ്രഗത്ഭര്‍ പുസ്തക പ്രേമികളുമായി സംവദിച്ചു.
പത്ത് ലക്ഷത്തിലധികം ആളുകള്‍ പത്തു ദിവസം കൊണ്ട് കൃതി പുസ്തകമേളയുടെ പവലിയനില്‍ എത്തിയെന്ന് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സെക്രട്ടറി അജിത്ത് കെ ശ്രീധര്‍ പറഞ്ഞു.
ആദ്യ രണ്ട് പതിപ്പുകള്‍ക്ക് പിന്നാലെ മൂന്നാം പതിപ്പും വിജയകരമായി പൂര്‍ത്തിയാക്കിയാണ് കൃതി പുസ്തകോത്സവം സമാപിക്കുന്നത്.
സാഹിത്യ ലോകത്തിനു കരുത്താകുന്ന കൃതി കൂടുതല്‍ വായനക്കാരെ കണ്ടെത്താന്‍ ചെറുകിട പ്രസാധകരേയും സഹായിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here