കാട്ടുതീയില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് താൽക്കാലിക ധനസഹായമായി 7.5 ലക്ഷം വീതം അനുവദിക്കും –
മന്ത്രി അഡ്വ കെ. രാജു.
തൃശ്ശൂർ വടക്കാഞ്ചേരി കൊറ്റമ്പത്തൂരിൽ കാട്ടുതീ തടയാൻ ശ്രമിക്കവേ മരണപ്പെട്ട ഫോറസ്റ്റ് വാച്ചർമാരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായമായി 7.5 ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് വനംവകുപ്പ് മന്ത്രി
കെ. രാജു അറിയിച്ചു.
5 ലക്ഷം രൂപ സർക്കാരിൽ നിന്നാണ് ഇപ്പോൾ അനുവദിക്കുക.ഇതിന് പുറമേ പെരിയാർ ടൈഗർ ഫൗണ്ടേഷനിൽ നിന്നും 2.5 ലക്ഷം രൂപ കൂടി അനുവദിക്കാൻ മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു.
കാട്ടുതീയിൽപ്പെട്ട് മരണമടഞ്ഞവരുടെ കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകുന്ന കാര്യത്തിൽ സർക്കാർ തലത്തിൽ ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മരണാനന്തര ചടങ്ങുകൾക്കും ചികിത്സയ്ക്കുമുള്ള ചെലവുകൾ സർക്കാർ വഹിക്കും.
കാട്ടുതീക്കെതിരെ പ്രതിരോധനടപടികൾ സ്വീകരിക്കുന്നതിൽ എച്ച്എൻഎല്ലിൻ്റെ ഭാഗത്തുനിന്ന് അശ്രദ്ധ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും.
കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ അനുയോജ്യമായ നടപടികൾ സ്വീകരിക്കുമെന്നും വനം മന്ത്രി പറഞ്ഞു.
വടക്കാഞ്ചേരി പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ എച്ച് എൻ എൽ പ്ലാൻ്റേ ഷനിൽ ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായ കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മൂന്ന് വാച്ചർമാർ മരിച്ചത്.
പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബൽ വാച്ചർ ദിവാകരൻ കെ യു, താൽക്കാലിക വാച്ച മാരായ വേലായുധൻ എ.കെ., ശങ്കരൻ വി.എ. എന്നിവരാണ് മരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here