പൗരത്വ പ്രക്ഷോഭം; മുംബൈയിൽ യൂത്ത് മാർച്ചിൽ പങ്കെടുത്ത നേതാക്കളടക്കം ആയിരക്കണക്കിന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മുംബൈയിൽ യൂത്ത് മാർച്ചിൽ പങ്കെടുത്ത നേതാക്കളടക്കം ആയിരക്കണക്കിന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

പൗരത്വ നിയമവുമായി ബന്ധപ്പെട്ട ഒരു പ്രക്ഷോഭവും മഹാരാഷ്ട്രയിൽ നടത്തുവാൻ അനുവദിക്കില്ലെന്ന നിലപാടാണ് സർക്കാർ എടുത്തിരിക്കുന്നതെന്ന വാദവുമായാണ് പോലീസ് യൂത്ത് മാർച്ച് മുന്നോട്ടു പോകുവാൻ അനുവദിക്കാതെ പൻവേലിനടുത്ത് കലംബൊലിയിൽ വച്ച് തടഞ്ഞിരിക്കുന്നത്.

ഡി വൈ എഫ് ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖർ അടക്കം ആയിരത്തിലധികം വരുന്ന പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്ത് കലംബൊലി ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ ഹാജരാക്കിയിരിക്കുന്നത്.

ഇന്നലെ രാവിലെ ഉറാനിൽ നിന്നും ആരംഭിച്ച യൂത്ത് മാർച്ച് ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് ആണ് ഉത്‌ഘാടനം ചെയ്തത്. റിയാസടക്കമുള്ളവരെ ബലം പ്രയോഗിച്ചും മർദിച്ചും തടയാൻ ശ്രമിച്ചെങ്കിലും മാർച്ച് മുന്നോട്ടു പോകുകയായിരുന്നു.

യൂത്ത് മാർച്ച് പൻവേലിൽ എത്തിയപ്പോഴാണ് ഉച്ചയോടെ ആയിരത്തോളം വരുന്ന പ്രവർത്തകരെ പോലീസ് തടഞ്ഞു വച്ചതും അറസ്റ്റ് ചെയ്ത കമ്മീഷണർ ഓഫീസിലും സി ബി ഡി ബേലാപ്പൂർ പോലീസ് ആസ്ഥാനത്തുമായി ഹാജരാക്കിയതും.

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖാണ് എൻ പി ആർ നടപടികൾ മഹാരാഷ്ട്രയിൽ നിർത്തി വയ്ക്കണം എന്നാവശ്യപ്പെട്ടു ഡി വൈ എഫ് ഐ നടത്തിയ യൂത്ത് മാർച്ചിനെ രണ്ടാം ദിവസവും വലിയ പോലീസ് സന്നാഹങ്ങളെ ഉപയോഗിച്ചു അടിച്ചമർത്താൻ ശ്രമിക്കുന്നത്.

ജനാധിപത്യ സമരങ്ങളെ അധികാരം ഉപയോഗിച്ച് അടിച്ചമർത്തുന്ന കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന് ഒത്താശ ചെയ്യുകയാണ് കോണ്ഗ്രസെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

ഇന്നലെ പോലീസുമായി ഏതാണ്ട് നാല് മണിക്കൂർ നടന്ന സംഘർഷത്തിനൊടുവിലാണ് യൂത്ത് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെ മർദ്ദിച്ചും ബലം പ്രയോഗിച്ചും തടയുവാൻ ശ്രമിച്ചത്.

എന്നാൽ പോലീസ് പ്രതിരോധത്തെ വക വയ്ക്കാതെ മുന്നോട്ടു നീങ്ങിയ പ്രക്ഷോഭ സമരത്തെ ഇന്ന് ഉച്ചയോടെ കൂടുതൽ പോലീസിനെ ഇറക്കി തടയുകയായിരുന്നു.

പ്രതിഷേധ സമരത്തിൽ പങ്കെടുത്ത ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി പ്രീതി ശേഖർ, പ്രസിഡന്റ് സുനിൽ ധനവ കൂടാതെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ബാലാജി പ്രസിഡന്റ് രോഹിദാസ് ജാദവ് എന്നിവരടക്കമുള്ള നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് നവി മുംബൈ കലംബൊലിയിലെ പോലീസ് കമ്മീഷണർ ഓഫിസിൽ ഹാരാജാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here