അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന; പ്രിന്‍സിപ്പാള്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ക്ലാസ് റുമിലിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ നിര്‍ബന്ധപൂര്‍വ്വം പിടിച്ചിറക്കി അടിവസ്‌ത്രം അഴിപ്പിച്ച്‌ ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തിൽ കോളേജ് പ്രിന്‍സിപ്പാളടക്കം നാലുപേർ അറസ്‌റ്റിൽ.

ഹോസ്റ്റല്‍വാസികളായ 68 പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചാണ് സഹജാനന്ദ വനിതാ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റിത എം റാണിഗ്രയും ഹോസ്‌റ്റൽ ജീവനക്കാരും പരിശോധന നടത്തിയത്.‍, ഹോസ്റ്റല്‍ സൂപ്പർവൈസര്‍, കോർഡിനേറ്റര്‍, പ്യൂണ്‍ എന്നിവരാണ് പ്രിൻസിപാളിനൊപ്പം അറസ്റ്റിലായത്.

ഇവരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ നാല് പേരെയും ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു.

കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ ആര്‍ത്തവ സമയത്ത് അടുക്കളയില്‍ കയറുന്നു എന്ന പരാതി ഹോസ്റ്റല്‍ വാര്‍ഡന്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പാള്‍ ക്ലാസ് റൂമില്‍ നിന്നും 68 പെണ്‍കുട്ടികളെ ഇറക്കി പരിശോധന നടത്തിയത്.

വിദ്യാര്‍ത്ഥികളെ ക്ലാസ് റൂമില്‍ നിന്നിറക്കി വരിയായി വരാന്തയില്‍ നിര്‍ത്തി വാഷ് റൂമില്‍ കൊണ്ട് പോയി പരിശോധിക്കുകയായിരുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ തന്നെയാണ് പരിശോധന നടന്നതും. പരാതിപ്പെടാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പ്രിന്‍സിപ്പാള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടികള്‍ പറഞ്ഞു.

വ്യാഴാഴ്ച്ചയാണ് കച്ചി യൂണിവേഴ്‌സിറ്റിയ്ക്ക് കീഴിലുള്ള കോളേജില്‍ സംഭവം നടന്നത്. 1500 കുട്ടികള്‍ പഠിക്കുന്ന കോളേജാണ് ബുജിലെ സഹജാനന്ദ.

ഹോസ്റ്റലില്‍ ഇത്തരത്തില്‍ നിരവധി വിവേചനങ്ങള്‍ നടക്കാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കോളേജ് പ്രിന്‍സിപ്പാളിനെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ആർത്തവ വിലക്കിനുള്ള സമ്മതം വിദ്യാർത്ഥിനികളില്‍ നിന്ന് കോളേജ് അധികൃതര്‍ നേരത്തെ തന്നെ വാങ്ങിയിരുന്നു എന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ആര്‍ത്തവ സമയത്ത് ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനും കിടക്കയില്‍ കിടന്നുറങ്ങുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോളേജ് പ്രവേശന സമയത്താണ് പെണ്‍കുട്ടികളില്‍ നിന്ന് ഇതിനുള്ള സമ്മതം വാങ്ങിയിരിക്കുന്നത്.

സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here