യുവാക്കളുടെ പ്രതിഷേധം കണ്ട് മഹാരാഷ്ട്ര സര്‍ക്കാരിന് ഭ്രാന്തിളകി; ഡിവൈഎഫ്ഐ

മുംബൈ: യുവാക്കളുടെ പ്രതിഷേധം കണ്ട് മഹാരാഷ്ട്ര സര്‍ക്കാരിന് ഭ്രാന്തിളകിയിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ.

യൂത്ത് മാര്‍ച്ചിന്റെ മൂന്നാം ദിവസം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ താമസിക്കുന്ന പ്രസിദ്ധമായ ബിടി രണദിവേ സ്മാരക ലൈബ്രറി മന്ദിരം പൊലീസ് വളഞ്ഞത് ഇതിന് തെളിവാണെന്ന് സംസ്ഥാന സെക്രട്ടറി പ്രീതി ശേഖര്‍ പ്രതിഷേധക്കുറിപ്പില്‍ പറഞ്ഞു.

ഇന്നലെ ഒമ്പത് മണിക്കൂറോളം സമരക്കാരെ തടവില്‍ വച്ച പൊലീസ് പ്രതിഷേധം ശക്തമായപ്പോള്‍ അനുമതി തന്നിട്ട് ഇന്ന് വീണ്ടും മാര്‍ച്ച് തടയുന്നത് എന്തിനെ ഭയന്നിട്ടാണെന്ന് വ്യക്തമാക്കണം. ഇന്ന് വൈകുന്നേരം ഘാട്ട് കോപ്പര്‍ രാമഭായ് അംബേദ്കര്‍ നഗറില്‍ യൂത്ത് മാര്‍ച്ചിനോട് അനുബന്ധിച്ച് നടത്താനിരുന്ന പൊതു യോഗത്തിന് അനുമതി നിഷേധിച്ചിരുന്നു.

സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ വിരുദ്ധ ദേശീയ സമര സഖ്യമായ ‘ഹം ഭാരത് കെ ലോഗ്’ കേന്ദ്ര വര്‍ക്കിങ് കമ്മിറ്റിയംഗം ഫിറോസ് മിത്തി ബോര്‍വാല, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി എന്നിവര്‍ എന്നിവര്‍ സമരത്തില്‍ പ്രസംഗിക്കാന്‍ തീരുമാനിച്ചതായിരുന്നു. ആ യോഗത്തിന് നേരത്തെ രേഖാമൂലം നല്‍കിയിരുന്ന അനുമതിയാണ് പിന്‍വലിച്ചിരിക്കുന്നത്.

ദേശീയ തലത്തില്‍ സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് തങ്ങള്‍ ഭരിക്കുന്ന മഹാരാഷ്ട്ര സംസ്ഥാനത്ത് എന്‍പിആര്‍ നടപടികള്‍ക്ക് കൂട്ടുനില്‍ക്കുന്നത് വഞ്ചനാപരമാണെന്നും മതേതര വിശ്വാസികള്‍ കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയണമെന്നും പ്രതീ ശേഖര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ബിടിആര്‍ ലൈബ്രറി മുറ്റത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം തുടരുകയാണ്. പൊലീസിന്റെ ഈ നടപടിയെ വിമര്‍ശിച്ച് സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലീം, എഐകെഎസ് ദേശീയ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളെ എന്നിവര്‍ അപലപിച്ചു.

വൈകുന്നേരം ഘാട്ട് കൊപ്പറില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ വേണ്ടി എത്തിയ സുഭാഷിണി അലി ഈ സാഹചര്യത്തില്‍ ബിടിആര്‍ ഭവനിലെത്തി സമരത്തില്‍ പങ്കു ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News