ലോക കേരളസഭ വിവാദം അനാവശ്യമെന്ന് രവി പിള്ള; ഭക്ഷണത്തിന്റെ പണം വേണ്ടെന്ന് റാവിസ്; അധികൃതരെ ബന്ധപ്പെട്ടിരുന്നെങ്കില്‍ ഈ അനാവശ്യ വിവാദം ഒഴിവാക്കാമായിരുന്നു

തിരുവനന്തപുരം: ലോക കേരളസഭയുടെ ഭക്ഷണ ചിലവുമായി ബന്ധപ്പെട്ടുള്ള വിവാദം അനാവശ്യമാണെന്ന് ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ ബി രവി പിള്ള പറഞ്ഞു.

ലോക കേരള സഭ കഴിഞ്ഞു ഇത്രയും ദിവസം പിന്നിട്ടിട്ടും റാവിസ് ലോക കേരള സഭാ സംഘാടകരോട് തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന തുകയുടെ ഒരു ഇടപാടും നടത്തിയിട്ടില്ല.

ഇത്തരത്തില്‍ ഒരു അനാവശ്യ വിവാദം ഉണ്ടായ സാഹചര്യത്തില്‍ ഈ ഇനത്തില്‍ യാതൊരു തുകയും ഈടാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്ന കാര്യം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നെന്നും രവി പിള്ള പറഞ്ഞു.

പ്രവാസികളുടെ ക്ഷേമത്തിനായി രൂപംകൊള്ളുകയും പ്രവര്‍ത്തിക്കുന്നതുമായ ലോക കേരള സഭയില്‍ ഞാനും അംഗമാണ്. അവിടെ എത്തിയ ഓരോ പ്രവാസിയും പ്രതിനിധിയും എന്റെ സഹോദരി സഹോരന്മാരാണ്. സ്വന്തം കുടുംബത്തില്‍ വന്നു ഭക്ഷണം കഴിക്കുമ്പോള്‍ പണം ഈടാക്കുന്ന സംസ്‌കാരം നമ്മള്‍ക്കില്ല.

ഇപ്പോള്‍ വന്നിരിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അനാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടിയുടെ നടത്തിപ്പിനായി ഉണ്ടാക്കിയ ഭക്ഷണത്തിന്റെ മെനുവും സാധാരണ രീതിയില്‍ റാവിസ് കോവളം ഈടാക്കുന്ന സേവന വില വിവരവുമാണ് സംഘാടകര്‍ക്ക് നല്‍കിയിരുന്നത്. പ്രസ്തുത വിവരം ലോക കേരള സഭയുടെ ബന്ധപ്പെട്ട കമ്മിറ്റിയുടെ മുമ്പില്‍ വച്ചിട്ടുണ്ടാകാം.

റാവിസുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍, വിവാദത്തിനു മുന്‍പ് ഒരു നിജസ്ഥിതിക്കായി റാവിസ് കോവളം അധികൃതരെ ഒന്ന് ബന്ധപ്പെട്ടിരുന്നെങ്കില്‍ ഈ അനാവശ്യ വിവാദം ഒഴിവാക്കാമായിരുന്നു.

റാവിസിന്റെ ബിസിനസ് നിബന്ധന അനുസരിച്ചാണെകില്‍ ഏതു പരിപാടിക്കും ഒരു അഡ്വാന്‍സ് തുക കൈപ്പറ്റുകയും പരിപാടിക്ക് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ ബാക്കിയുള്ള തുകയ്ക്കായുള്ള നടപടികളും കൈക്കൊള്ളാറുണ്ടെന്നും രവി പിള്ള പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel