കൊറോണ: സംസ്ഥാനത്ത് 2242 പേര്‍ നിരീക്ഷണത്തില്‍;58 പേരെ വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി: ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2242 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

ഇവരില്‍ 2234 പേര്‍ വീടുകളിലും 8 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 432 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 423 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

രോഗം സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ് ആയിരുന്നു.

വ്യാഴാഴ്ച മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഈ വിദ്യാര്‍ത്ഥിയുടെ ഡിസ്ചാര്‍ജ് സംബന്ധിച്ച് തീരുമാനമെടുക്കും.

സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമിന്റെ അനുമതിയോട് കൂടിയാണ് അതില്‍ അന്തിമ തീരുമാനമെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 58 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.  എങ്കിലും കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരെ ജാഗ്രത തുടരുകയാണ്.

രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ 11.02.2020 ലെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വീടുകളില്‍ തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News