കുളത്തുപ്പുഴയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവം: മിലിറ്ററി ഇന്റലിജന്‍സും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷിക്കും

കൊല്ലം: കൊല്ലം കുളത്തുപ്പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാകിസ്ഥാന്‍ നിര്‍മ്മിതമാണെന്ന് കണ്ടെത്തിയതോടെ മിലിറ്ററി ഇന്റലിജന്‍സും, റോയും, എന്‍.ഐ.എയും വിവരങ്ങള്‍ ശേഖരിച്ചു. മിലിറ്ററി ഇന്റലിജന്‍സ് സംഘം കുളത്തുപ്പുഴയില്‍ എത്തി നേരിട്ടന്വേഷിക്കും.

പാകിസ്ഥാന്‍ നിര്‍മ്മിത വെടിയുണ്ട കുളത്തുപ്പുഴയില്‍ മലയാളം ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച ദേശവിരുദ്ധ ശക്തികളെ കുറിച്ചാണ് മിലിറ്ററി ഇന്റലിജന്‍സ് അന്വേഷിക്കുക.

സംഭവം ആന്റി ടെററിസ്റ്റ് സ്‌ക്വാഡും അന്വേഷിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്റ അറിയിച്ചു. വെടിയുണ്ടകള്‍ വിദേശത്ത് നിന്നു കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായത് എന്ന് അദ്ദേഹം പറഞ്ഞു.

ദീര്‍ഘദൂര പ്രഹരശേഷിയുള്ള ആധുനിക തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ 198182 വര്‍ഷം നിര്‍മിച്ചതാണെന്ന് പൊലീസ് പറഞ്ഞു. സായുധസേന ഉപയോഗിക്കുന്ന വെടിയുണ്ടകളാണെന്നും സംശയിക്കുന്നു. തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടിപാലത്തിനു സമീപം ഹൈവേ നിര്‍മാണത്തിനായി എടുത്ത മണ്ണിനുമുകളില്‍ ശനിയാഴ്ച പകല്‍ മൂന്നരയോടെയാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.

മടത്തറ സ്വദേശിയായ ടിപ്പര്‍ ലോറി ജീവനക്കാരന്‍ ജോഷി പാലത്തിനു സമീപം വനത്തിന്റെ അരികില്‍ പ്രാഥമികാവശ്യം നിറവേറ്റുന്നതിനിടെയാണ് മലയാളം ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ കവര്‍ കണ്ടത്. കവറില്‍ വെടിയുണ്ടകളാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here