സംസ്ഥാനത്ത് മാർച്ച് 10 മുതൽ 26 വരെ നടത്തുന്ന ഹയർ സെക്കൻഡറി വാർഷിക പരീക്ഷകളുടെ ഒരുക്കം പൂർത്തിയായി. 2033 പരീക്ഷാകേന്ദ്രത്തിലായി പ്ലസ് ടുവിന് 4,52,572 വിദ്യാർഥികളും പ്ലസ് വണ്ണിൽ ആകെ 4,38,825 പേരുമാണ് വാർഷിക പരീക്ഷ എഴുതുന്നത്.
പ്ലസ് ടുവിൽ സ്‌കൂൾ ഗോയിങ് വിഭാഗത്തിൽ 3,77,322 കുട്ടികളാണ് പരിക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ഇവരിൽ 1,80,352 ആൺകുട്ടികളും 1,97,970 പെൺകുട്ടികളുമാണ്. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 50,890 പേരും ടെക്‌നിക്കൽ വിഭാഗത്തിൽ പേരും 1229 പേരും എഴുതുന്നുണ്ട്. മുൻവർഷം വിവിധ വിഷയങ്ങൾ ലഭിക്കാനുള്ള 22,131 പേർ ഇത്തവണ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
പ്ലസ് ടുവിന് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയ്‌ക്ക് ഇരിക്കുന്നത് ഇത്തവണയും മലപ്പുറത്താണ്. 80,051 പേർ. കോഴിക്കോട്ട് 46,545 പേരും പാലക്കാട്ട് 40,984 പേരും പരീക്ഷ എഴുതുന്നു. കേരളത്തിനു പുറത്ത് ലക്ഷദ്വീപിൽ ഒമ്പത് പരീക്ഷാ സെന്ററും ഗൾഫിൽ എട്ട് സെന്ററും മാഹിയിൽ ആറ് പരീക്ഷാ സെന്ററുമുണ്ട്. ലക്ഷദ്വീപിൽ 1268, ഗൾഫിൽ 498, മാഹിയിൽ 754 എന്നിങ്ങനെയാണ് പ്ലസ് ടു എഴുതുന്ന കുട്ടികളുടെ എണ്ണം.
പ്ലസ് വണ്ണിൽ സ്‌കൂൾ ഗോയിങ് വിഭാഗത്തിൽ 3,81,500 പേരാണ് എഴുതുന്നത്. ഇതിൽ 1,84,841 പേർ ആൺകുട്ടികളും 1,96,659 പേർ പെൺകുട്ടികളുമാണ്. ഓപ്പൺ സ്‌കൂളുകളിൽനിന്ന് 56,104 പേരും ടെക്‌നിക്കൽ വിഭാഗത്തിൽ 1221 പേരും എഴുതുന്നുണ്ട്.
മലപ്പുറം ജില്ലയിൽനിന്ന് 80,490 കുട്ടികളും കോഴിക്കോട്ടുനിന്ന് 45,847 പേരും പാലക്കാട്ടുനിന്ന് 39,515 കുട്ടികളും പ്ലസ് വൺ എഴുതുന്നു. ഗൾഫിൽ 490, ലക്ഷദ്വീപിൽ 944, മാഹിയിൽ 650 പേരും പ്ലസ് വൺ എഴുതുന്നു.
ആകെയുള്ള പരീക്ഷാകേന്ദ്രങ്ങളിൽ 1698 ഇടത്ത് ഹയർ സെക്കൻഡറി കുട്ടികൾ മാത്രമേ പരീക്ഷ എഴുതാനുണ്ടാകൂ. ബാക്കി കേന്ദ്രങ്ങളിൽ എസ്‌എസ്‌എൽസിക്കാരെക്കൂടി ഇടകലർത്തി പരീക്ഷ എഴുതിക്കും.
ഒരുക്കങ്ങൾ പൂർണമായെന്നും പരീക്ഷാകേന്ദ്രങ്ങൾ നിരീക്ഷണത്തിലാണെന്നും ഹയർ സെക്കൻഡറി പരീക്ഷാവിഭാഗം ജോയിന്റ് ഡയറക്ടർ ഡോ. എസ് എസ് വിവേകാനന്ദൻ പറഞ്ഞു. 46 കോമ്പിനേഷനുകളിലായി 53 വിഷയങ്ങളിലാണ് ഹയർ സെക്കൻഡറി പരീക്ഷകൾ നടത്തുന്നത്. മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ ഒന്നിന് ആരംഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here