പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം; ഉപേക്ഷിച്ചതാണെന്ന വാദം തള്ളി അന്വേഷണ ഏജന്‍സികള്‍; സംശയം തീവ്രവാദ-മാവോയിസ്റ്റ് സംഘടനകളിലേക്ക്

കൊല്ലം കുളത്തൂപ്പുഴയില്‍ പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ-മാവോയിസ്റ്റ് സംഘടനകളെ സംശയിച്ച് അന്വേഷണസംഘം. വെടിയുണ്ടകള്‍ ഉപേക്ഷിച്ചതാണെന്ന വാദം കേന്ദ്ര സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ തള്ളി. സംഭവം അന്വേഷിക്കുന്ന ഡിഐജി അനൂപ് ജോണ്‍ കുരുവിളയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം വിപൂലീകരിച്ചു.

പാകിസ്ഥാന്‍ സൈന്യത്തിന് വെടിക്കോപ്പുകള്‍ നിര്‍മിക്കുന്ന സ്ഥാപനത്തില്‍ നിര്‍മിച്ച 14 വെടിയുണ്ടകളാണ് കുളത്തൂപ്പുഴയില്‍ നിന്ന് കണ്ടെടുത്തത്.

കൊല്ലം, തിരുവനന്തപുരം എഡിഷനുകളിലുള്ള രണ്ട് ദിനപത്രങ്ങളിലാണ് വെടിയുണ്ടകള്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്നത്. ഇതിനൊപ്പം തമിഴ്‌നാട്ടിലെ വൈദ്യുത ബില്ലും അന്വേഷണസംഘത്തിന് ലഭിച്ചു. വൈദ്യുതബില്ലിന്റെ ഉറവിടത്തെ കുറിച്ചും അന്വേഷണം തുടങ്ങി. തീവ്രവാദ- മാവോയിസ്റ്റ് സംഘങ്ങള്‍ ഈ വെടിയുണ്ടകള്‍ ഉപയോഗിക്കാറുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചവിവരം.

അതുകൊണ്ട് തന്നെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് തീവ്രവാദ- മാവോയിസ്റ്റ് സംഘടനകളില്‍ ഉള്‍പ്പെട്ടവര്‍ വനമേഖലയില്‍ വെടിയുണ്ടകള്‍ കൊണ്ടുവന്ന് വെച്ചതാണെന്നാണ് സംശയം. വെടിയുണ്ടകള്‍ ഉപേക്ഷിച്ചതാകാമെന്ന വാദം കേന്ദ്ര..സംസ്ഥാന അന്വേഷണസംഘങ്ങള്‍ തള്ളി.

നിലവിലെ മലയോര ഹൈവെയായി നവീകരിക്കുന്നതിന് മണ്ണിറക്കിയ സ്ഥലത്താണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഇവ ഉപേക്ഷിക്കാനായിരുന്നു നീക്കമെങ്കില്‍ പ്രദേശത്തെ വനത്തിലേക്ക് വലിച്ചെറിയുകയൊ കുഴിച്ചിടുകയൊ ആവാമായിരുന്നു.

അതുകൊണ്ട് തന്നെ വെടിയുണ്ടകള്‍ പൊലീസിന്റെ കരങ്ങളിലെത്തിക്കണമെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന് വെച്ചതാകാമെന്നാണ് അന്വേഷണസംഘങ്ങളുടെ കണക്ക് കൂട്ടൽ. സംഭവം അന്വേഷിക്കുന്ന ഡിഐജി അനൂപ് ജോണ്‍ കുരുവിളയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം വിപൂലീകരിച്ചു.

തീവ്രവാദവിരുദ്ധ സ്‌ക്വാഡിനൊപ്പം, ക്രൈംബ്രാഞ്ചിനേയും ലോക്കല്‍ പൊലീസിനേയും രഹസ്യാന്വേഷണവിഭാഗത്തിലെ ഉദ്യോഗസ്ഥരേയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി.എ.റ്റി.എസ് സംഘം എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ കുളത്തുപുഴയിൽ എത്തി അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News