പ്രണയിച്ച് വിവാഹം കഴിച്ചതിന് സമ്മാനം കൊടിയമര്‍ദ്ദനവും ബലാത്സംഗക്കേസും; ക്രൂരത ലോകമറിഞ്ഞത് വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെ

തുടലില്‍ കെട്ടിയിട്ടും വടി കൊണ്ടടിച്ചും ക്രൂരമായ മര്‍ദ്ദിച്ചു. പട്ടിയെപ്പോലെ കുരയ്ക്കാനാവശ്യപ്പെട്ടു, പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിന് നേരിടേണ്ടി വന്നത് ഭാര്യ വീട്ടുകാരുടെ ക്രൂരമര്‍ദ്ദനം. യുവാവിനെതിരെ നടന്ന അതിക്രമത്തിന്റെ സ്ത്യാവസ്ഥ പുറത്തുവന്നത് മാസങ്ങള്‍ക്ക് ശേഷം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.

അക്രമം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. യുവാവിനെ തുടലില്‍ കെട്ടി വലിക്കുന്നതും വടി ഉപയോഗിച്ച് തല്ലുന്നതും വീഡിയോയില്‍ കാണാം. യുവാവിനോട് പട്ടിയെ പോലെ കുരയ്ക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.

2019 മെയ് മാസത്തിലാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി അത്രി ക്രൂരമായി മര്‍ദ്ദിച്ചത്. 2018ലായിരുന്നു ഇക്രാമുദ്ദീന്റെയും പെണ്‍കുട്ടിയുടെയും വിവാഹം. 2018 ഫെബ്രുവരി 12ന് ഇക്രാമുദ്ദീന്‍ പെണ്‍കുട്ടിയുമായി ഒളിച്ചോടിപ്പോയി വിവാഹം കഴിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഗാസിയാബാദില്‍ ഇക്രാമുദ്ദീന്റെ അയല്‍ക്കാരായിരുന്നു.

വിവാഹം കഴിഞ്ഞ് കുറച്ച് കാലം മറ്റൊരിടത്ത് താമസിച്ച ഇക്രാമുദ്ദീന്‍ തിരികെ ഏതാണ്ട് ഒന്നര വര്‍ഷത്തിന് ശേഷം, 2019 മെയ് 16ന്, വീട്ടില്‍ തിരികെ വന്നപ്പോള്‍ ഭാര്യയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോകുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

ഇക്രാമുദ്ദീനെ ഒരു വീട്ടില്‍ കൊണ്ട് വന്ന് കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഒരു മേശയുടെ മേല്‍ വച്ചിരുന്ന തുടലില്‍ കഴുത്ത് കെട്ടിയിട്ടു. എന്നിട്ട് കുരയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടയിലും മര്‍ദ്ദനം തുടരുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇക്രാമുദ്ദീന്‍ ആശുപത്രിയിലായി. ഡിസ്ചാര്‍ജു വാങ്ങിയശേഷം സംഭവത്തില്‍ പരാതി നല്‍കാനായി മെയ് 21-ാം തീയതി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തനിക്കെതിരെ ഒരു ബലാത്സംഗക്കേസ് ഫയല്‍ ചെയ്തിരിക്കുന്നതായി ഇക്രാമുദ്ദീന്‍ അറിയുന്നത്. സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു ഇക്രാമുദ്ദീനെതിരെ ഫയല്‍ ചെയ്തിരുന്ന കേസ്.

പരാതിയനുസരിച്ച് പൊലീസ് ഇക്രാമുദ്ദീനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇക്രാമുദ്ദീന്‍ തന്നെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസ് നല്‍കിയത്. ക്രൂരമര്‍ദ്ദനത്തിനെതിരെ നല്‍കിയതിന്റെ പേരില്‍ വധഭീഷണി നേരിടുകയാണെന്നും താനും ഭാര്യയും ഭയന്നാണ് ജീവിക്കുന്നതെന്നും ഇക്രാമുദ്ദീന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News