പാലക്കാട് ജില്ലാ ജയിലിലെ തരിശ് കിടക്കുന്ന ഭൂമിയിൽ നടത്തുന്ന കൃഷിക്കാവശ്യമായ ജലസേചന സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. ക്ഷിപ്രവനമെന്ന പേരിൽ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ജയിൽ വളപ്പിൽ കൃഷി ചെയ്യുന്നത്. ജയിൽ വളപ്പിന് മുന്നിലെ കൃഷി മന്ത്രി സന്ദർശിച്ചു.
എട്ടേക്കർ സ്ഥലമുള്ള ജയിൽ വളപ്പിൽ കെട്ടിടം ഒഴിച്ചുള്ള ആറേക്കർ സ്ഥലത്താണ് ക്ഷിപ്ര വനം എന്ന പേരിൽ ജില്ലാ ജയിൽ വളപ്പിൽ സമ്മിശ്ര കൃഷിയൊരുക്കുന്നത്. മൂന്ന് വർഷം കൊണ്ട് തരിശായി കിടക്കുന്ന ഭൂമിയെ പച്ചപ്പണിയിക്കുകയാണ് ലക്ഷ്യം.
പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ടെങ്കിലും ജലസേചന സൗകര്യം നിലവിലില്ല. കുഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു
പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പച്ചക്കറി കൃഷി ജയിലിലെ മലിന ജലം ഉപയോഗിച്ചാണ് നനയ്ക്കുന്നത്. വേഗത്തിൽ കായ്ക്കുന്ന ഫല വൃക്ഷങ്ങൾ ജയിൽ വളപ്പിൽ വെച്ചു പിടിപ്പിക്കും. ഇതിന് പുറമെ വിവിധയിനം കിഴങ്ങ് വർഗ്ഗങ്ങളും, പച്ചക്കറിയും, കരനെല്ലും കൃഷി ചെയ്യും.
ജയിലിന് മുന്നിൽ നേഴ്സറി തുടങ്ങാനും ജയിലിലെ ആവശ്യത്തിനായി മത്സ്യം വളർത്താനും പദ്ധതിയുണ്ട്. മൈക്രോ ഇറിഗേഷൻ പദ്ധതി വഴി കൃഷിക്കാവശ്യമായ വെള്ളം നൽകാനാണ് ലക്ഷ്യമിടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here