ദില്ലി സംഘര്‍ഷത്തിന് പിന്നില്‍ സംഘപരിവാര്‍; ആക്രമണം നടത്തുന്നത് ജയ്ശ്രീറാം വിളികളോടെ; ഒത്താശ ചെയ്ത് പൊലീസ്; ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് ക്രൂരമര്‍ദ്ദനം

ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് സംഘപരിവാര്‍.

സംഘപരിവാര്‍ അക്രമികള്‍ കടകള്‍ കത്തിക്കുന്നതും പെട്രോള്‍ ബോംബുകള്‍ എറിയുന്നതും ജയ് ശ്രീറാം വിളികളോടെയാണ്. ഇന്നലെയും ഇന്നുമായി നടന്ന അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം എട്ടായി. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് നേരെയും ആക്രമങ്ങള്‍ നടന്നു.

പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. കലാപ സാധ്യത കണക്കിലെടുത്ത് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. പരീക്ഷകളും മാറ്റിവച്ചു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. പേര് ചോദിച്ചാണ് മര്‍ദ്ദനം നടക്കുന്നതെന്നും, പൊലീസ് ആക്രമണങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതായും ആക്രമണങ്ങളില്‍ പരുക്കേറ്റവര്‍ പറഞ്ഞു.

മുസ്ലീങ്ങളെ തെരഞ്ഞുപിടിച്ച് ക്രൂരമായി മര്‍ദ്ദിച്ച് സംഘപരിവാര്‍; ചിത്രങ്ങള്‍ പുറത്ത്‌

പ്രതിഷേധക്കാരിലെ മുസ്ലീങ്ങളെ തെരഞ്ഞുപിടിച്ചാണ് സംഘപരിവാര്‍ ഗുണ്ടകള്‍ ആക്രമിക്കുന്നതെന്ന് ദ സ്‌ക്രോള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘപരിവാര്‍ ഗുണ്ടകള്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കല്ലേറ് നടത്തുകയും പെട്രോള്‍ ബോംബ് എറിയുകയും ചെയ്തു. പൊലീസിന്റെ അറിവോടെ, ബാരിക്കേഡുകള്‍ ചാടിക്കടന്നാണ് ഇവര്‍ പ്രതിഷേധക്കാരെ ആക്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജഫ്രബാദില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ തുടങ്ങിയ അനിശ്ചിതകാല റോഡ് ഉപരോധത്തെ എതിര്‍ത്ത് ബിജെപി നേതാവ് കപില്‍മിശ്ര രംഗത്തുവന്നതോടെയാണ് അക്രമം തുടങ്ങിയത്.

ഞായറാഴ്ച വൈകിട്ട് ജഫ്രബാദിനു സമീപം കപില്‍ മിശ്ര സിഎഎ അനുകൂല പരിപാടി സംഘടിപ്പിച്ചിരുന്നു. റോഡ് ഉപരോധിക്കുന്നവരെ മൂന്നു ദിവസത്തിനുള്ളില്‍ പൊലീസ് ഒഴിപ്പിച്ചില്ലെങ്കില്‍ തെരുവിലിറങ്ങുമെന്നും ആര്‍ക്കും തടയാനാകില്ലെന്നും പ്രഖ്യാപിച്ചു. ഇതാണ് സംഘപരിവാറുകാര്‍ പ്രതിഷേധക്കാരെ ആക്രമിക്കുന്നതിന് വഴിവെച്ചത്.

ആക്രമണത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ ജാമിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.

സംഘര്‍ഷാവസ്ഥ അതീവ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഉന്നതതല യോഗം വിളിച്ചു. യോഗത്തില്‍ സംഘര്‍ഷ മേഖലകളിലെ എംഎല്‍എമാരും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News