ദില്ലി കലാപക്കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റി

വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദ്ദേശിച്ച ജസ്റ്റിസ് മുരളീധറിനെ ദില്ലി ഹൈക്കോടതിയില്‍ നിന്ന് സ്ഥലംമാറ്റി. കേസ് പരിഗണിക്കുന്ന ദില്ലി ഹൈക്കോടതി ബെഞ്ചില്‍ മാറ്റം വരുത്തിയതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമായി പുറത്തിറക്കിയിരിക്കുന്നത്. ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാന്‍ നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം.


ഇന്ന് കേസ് പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്. ജസ്റ്റിസ് മുരളീധര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇന്നലെ കേസ് പരിഗണിച്ചത്. ദില്ലി കലാപങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന് ഇന്നലെ ദില്ലി ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി കലാപം വ്യാപിച്ച സാഹചര്യത്തില്‍ കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിച്ചു. അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ, അഭയ് വര്‍മ്മ എന്നിവരുടെ പ്രസംഗങ്ങളും പരിശോധിച്ച് ഉചിതമായ നടപടി എടുക്കാനാണ് ദില്ലി പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയത്.

ദില്ലി കലാപ കേസ് പരിഗണിക്കവെ അസാധാരണ നടപടികളാണ് ദില്ലി ഹൈക്കോടതിയില്‍ ഉണ്ടായത്. ദില്ലിയിലെ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി അര്‍ദ്ധരാത്രി പരിഗണിച്ചിരുന്നു. കലാപ മേഖലയിലേക്ക് പോകാന്‍ പൊലീസിന് കോടതി ഉത്തരവ് നല്കുകയും ചെയ്തിരുന്നു.

ഇന്നലെ ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോള്‍ കപില്‍ മിശ്രയുടെ വിദ്വേഷപ്രസംഗം കേട്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു കോടതിയിലുണ്ടായിരുന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടി.

തുടര്‍ന്ന് ജസ്റ്റിസ് എസ് മുരളീധര്‍ അദ്ധ്യക്ഷനായ ബഞ്ച് തന്നെ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് കാണിക്കുകയും എന്തുകൊണ്ട് ഇതുവരെ കേസെടുത്തില്ലെന്ന് കോടതി ചോദിക്കുകയും ചെയ്തു. ഹര്‍ജിയില്‍ പറയുന്ന കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേശ് വര്‍മ്മ, അഭയ് താക്കൂര്‍ എന്നിവരുടേത് ഉള്‍പ്പെടെ എല്ലാ വിദ്വേഷ പ്രസംഗങ്ങളിലും ഉടന്‍ തീരുമാനമെടുക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. ഇരകളുടെ കുടുംബവുമായി സംസാരിക്കാനും സ്ഥിതി നിരീക്ഷിക്കാനും അഡ്വക്കേറ്റ് സുബൈദ ബീഗത്തെ കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചിട്ടുണ്ട്.

വിദ്വേഷപ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ്‌ താക്കൂർ, എംപി പർവേഷ്‌ വർമ, എംഎൽഎ അഭയ്‌ വർമ, മുൻ എംഎൽഎ കപിൽമിശ്ര എന്നിവർക്കെതിരെ കേസെടുക്കണമെന്ന്‌ ജസ്റ്റിസ്‌ എസ്‌ മുരളീധർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്‌ വാക്കാൽ നിരീക്ഷിച്ചിരുന്നു.

ഈ വിഷയത്തിൽ വ്യാഴാഴ്‌ച തീരുമാനം അറിയിക്കാനും ബെഞ്ച്‌ നിർദേശിച്ചു. ഇതിനു പിന്നാലെയാണ്‌ കേസ്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി എൻ പട്ടേൽ, ജസ്റ്റിസ്‌ സി ഹരിശങ്കർ എന്നിവരുടെ ബെഞ്ചിലേക്ക്‌ മാറ്റിയത്‌. വ്യാഴാഴ്‌ച കമീഷണറുടെ നിലപാടുകൂടി അറിഞ്ഞശേഷം കർശനനടപടികൾക്ക്‌ ബെഞ്ച്‌ ഉത്തരവിട്ടേക്കുമെന്ന്‌ സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കേസ്‌ മറ്റൊരു ബെഞ്ചിന്‌ വിട്ടത്‌ വിവാദമായി.

എന്നാൽ, ഒറിജിനൽ റോസ്റ്റർ പ്രകാരം കേസ്‌ ചീഫ്‌ ജസ്റ്റിസിന്റെ ബെഞ്ചാണ്‌ പരിഗണിക്കേണ്ടിയിരുന്നതെന്നും നിരവധി ജഡ്‌ജിമാർ അവധിയിലായ സാഹചര്യത്തിലാണ്‌ ജസ്റ്റിസ്‌ മുരളീധറിന്റെ ബെഞ്ചിന്‌ വിട്ടതെന്നുമാണ്‌ ഔദ്യോഗിക വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News