ദില്ലി കലാപം; മരണം 34, പരുക്കേറ്റവര്‍ മുന്നൂറിലധികം; അപലപിച്ച് ഐക്യരാഷ്ട്ര സംഘടന; വീണ്ടും പ്രകോപനമുദ്രാവാക്യങ്ങളുമായി ബിജെപി എംഎല്‍എ

ദില്ലി: ദില്ലിയില്‍ തുടരുന്ന വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി.

സംഘപരിവാര്‍ നടത്തിയ അതിക്രമങ്ങളില്‍ മുന്നൂറിലധികം പേര്‍ക്കാണ് പരുക്കേറ്റത്. നെഞ്ചിലും വയറ്റിലും വെടികൊണ്ട നിരവധി പേര്‍ ആശുപത്രി അത്യാഹിതവിഭാഗത്തില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും.

വടക്കു കിഴക്കന്‍ ദില്ലിയില്‍ വിവിധസ്ഥലങ്ങളില്‍ ഇന്നലെയും വെടിവെപ്പും കല്ലേറുമുണ്ടായിരുന്നു.

കരാവല്‍ നഗറില്‍ ആസിഫ് എന്നയാള്‍ക്ക് വെടിയേറ്റു. ഭജന്‍പുരയില്‍ രാവിലെ ബാറ്ററിക്കടയ്ക്ക് സംഘപരിവാര്‍ ഗുണ്ടകള്‍ തീവച്ചു. കഴിഞ്ഞ രണ്ടുദിവസം തീവയ്പുണ്ടായ ഗോകുല്‍പുരിയില്‍ വീണ്ടും ടയര്‍ കടകള്‍ക്ക് തീയിട്ടു.

കലാപമേഖലകള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സുരക്ഷ ഉറപ്പാക്കുമെന്ന് താന്‍ വാക്ക് നല്‍കുന്നെന്നും ഡോവല്‍ പറഞ്ഞു.

ഇതിനിടെ വീണ്ടും പ്രകോപനപ്രസംഗവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി.

ലക്ഷ്മിനഗറില്‍ രാത്രി ബിജെപി എംഎല്‍എ അഭയ് വര്‍മയുടെ നേതൃത്വത്തില്‍ പ്രകോപനമുദ്രാവാക്യങ്ങളുമായി പ്രകടനം നടന്നു. പൊലീസിനെ കൊന്നവരെ വെടിവച്ച് കൊല്ലണം എന്ന മുദ്രാവാക്യവുമായാണ് പ്രകടനം നടന്നത്.

അതേസമയം, ദില്ലി കലാപം ദുഃഖകരമാണെന്നും സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും ഐക്യരാഷ്ട സംഘടന ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരം ഒരുക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here