ന്യൂഡൽഹി: രാജ്യത്തിന് നാണക്കേടായി മാറിയ ഡൽഹി വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക് എതിരെ ഉടന്‍ കേസെടുക്കില്ല.
കേസില്‍ വാദം കേൾക്കുന്നത് നാലാഴ്‌ചത്തേക്ക് ഡൽഹി ഹൈക്കോടതി മാറ്റി. കേസെടുക്കേണ്ട കാര്യമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വാദിച്ചു.
കേസ് ഏപ്രില്‍ 13 ന് വീണ്ടും വാദം കേള്‍ക്കും. സംഭവത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാൻ ഡൽഹി പൊലീസിനോടും കേന്ദ്രസര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു.
കോടതിക്ക് മുൻപാകെ എത്തിയ ദൃശ്യങ്ങൾ ഗൂഢമായ ഉദ്ദേശത്തോടെയുള്ളതാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാർ മേത്ത പറഞ്ഞു.
ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 48 കേസുകൾ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ക്രമസമാധാനം പുന:സ്ഥാപിക്കാനാണ് ഇപ്പോള്‍ പരിഗണന.
വീഡിയോയില്‍ പരിശോധന വേണം. വീഡിയോ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് ദില്ലി പൊലീസ് സമര്‍പ്പിക്കണമെന്നും തുഷാര്‍ മേത്ത വാദിച്ചു.
എന്നാല്‍ തുഷാര്‍ മേത്തയുടെ വാദങ്ങളെ എതിര്‍ത്ത് പരാതിക്കാരന്റെ അഭിഭാഷകന്‍ രംഗത്തെത്തി. തുഷാര്‍ മേത്തയ്ക്ക് എതിരെ ഉടൻ കേസെടുക്കണമെന്നായിരുന്നു ആവശ്യം.
വെടിവയ്ക്കണം എന്ന ആവശ്യവുമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണം എന്ന് അഭിഭാഷകൻ വാദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here