ദില്ലി: കോളേജ് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പതിനാറുകാരിയുടെ മൃതദേഹത്തിനു മുൻപിൽനിന്ന് പ്രതിഷേധിച്ച പിതാവിനെ പൊലീസുകാരൻ തൊഴിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. തെലങ്കാനയിലാണ് സംഭവം.
പെൺകുട്ടിയുടെ അച്ഛനെ സിവിൽ പൊലീസ് ഓഫിസർ ശ്രീധർ തൊഴിക്കുന്നതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ തെലങ്കാന പൊലീസ് ഉന്നതതല അന്വേഷണത്തിനു ഉത്തരവിട്ടു. അന്വേഷണ വിധേയമായി ഇയാളെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ കോളജ് ഹോസ്റ്റലിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
#WATCH Telangana: Police personnel kicks father of a 16-yr-old girl who allegedly committed suicide on Feb 24 in her hostel in Sangareddy reportedly because college mgmt did not allow her to go home, although she was ill. A probe has been ordered against the personnel. (26.02) pic.twitter.com/OtxKYDMQ8Z
— ANI (@ANI) February 26, 2020
മകളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്കു നീക്കുന്ന അവസരത്തിലാണ് മകളുടെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് പ്രതിഷേധം ഉയർത്തിയത്.
മൃതദേഹവുമായി പൊലീസുകാർ മോർച്ചറിയിലേക്കു വരുന്നതിനിടെ മുന്നിലേക്ക് വീണ് കിടന്ന പ്രതിഷേധിക്കുന്ന പെൺകുട്ടിയുടെ പിതാവിനെ ശ്രീധർ തൊഴിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ചവിട്ടേറ്റിട്ടും പിൻമാറാത്ത ഇയാളെ സമീപത്തുണ്ടായിരുന്ന സ്ത്രീയെത്തി ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
എന്നാൽ പെൺകുട്ടിയുടെ അച്ഛനടക്കമുള്ള ബന്ധുക്കൾ െപാലീസിൽ നിന്ന് മൃതദേഹം ബലം പ്രയോഗിച്ച് കടത്താനാണ് ശ്രമിച്ചതെന്നും നിർബന്ധപൂർവ്വം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടു പോകുമ്പോഴാണ് അനിഷ്ട സംഭവം ഉണ്ടായതെന്നും പോലീസുദ്യോഗസ്ഥയായ ചന്ദന ദീപ്തി ആരോപിച്ചു.
പെൺകുട്ടി വിഷാദരോഗത്തിനും അടിമയായിരുന്നുവെന്നും കടുത്ത പനി മൂലം അവശതയിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
ഹോസ്റ്റൽ അധികൃതരുടെ അവഗണനയാണ് പെൺകുട്ടിയുടെ മരണത്തിൽ കലാശിച്ചതെന്നും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here