സംസ്ഥാനത്ത് കൂടുതല്‍ മെഡിക്കല്‍ സീറ്റുകള്‍; അടുത്ത അധ്യായന വര്‍ഷം മുതല്‍ പ്രവേശനം: കെകെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍ പി.ജി. ഡിപ്ലോമ സീറ്റുകള്‍ പി.ജി. ഡിഗ്രി സീറ്റുകളാക്കി മാറ്റുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 109-ഉം സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഏഴും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 116 പി.ജി. ഡിഗ്രി സീറ്റുകളാക്കാനാണ് അനുമതി നല്‍കിയത്.

ആലപ്പുഴ മെഡിക്കല്‍ കോളേജിന് 10 സീറ്റുകള്‍, കോട്ടയം മെഡിക്കല്‍ കോളേജിന് 22 സീറ്റുകള്‍, കോഴിക്കോട് മെഡിക്കല്‍ കോളേജിന് 50 സീറ്റുകള്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 27 സീറ്റുകള്‍ എന്നിങ്ങനെയാണ് പി.ജി. ഡിഗ്രി സീറ്റുകളാക്കി മാറ്റുന്നതിന് അനുമതി നല്‍കിയത്.

മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ട പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും പി.ജി. വിദഗ്ദ്ധ ഗ്രൂപ്പിന്റെ ശിപാര്‍ശകള്‍ക്കും ശേഷമാണ് സിപ്ലോമ കോഴ്‌സിനെ ഡിഗ്രിയാക്കി മാറ്റിയത്.

എം.സി.ഐ. ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് കൂടി ഇത് പരിഗണിച്ചാണ് തീരുമാനമെടുത്തത്. 2020-21 അധ്യായന വര്‍ഷത്തില്‍ തന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ സാധിക്കുന്നതാണ്.

ഇതോടു കൂടി രണ്ട് വര്‍ഷ പി.ജി. ഡിപ്ലോമ കോഴ്‌സിന് പകരം 3 വര്‍ഷ പി.ജി. ഡിഗ്രി കോഴ്‌സിനുള്ള അനുമതിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പി.ജി. ഡിഗ്രി പഠിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന് ഏറെ അഭിമാനിക്കാവുന്നതാണ് കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലെ മെഡിക്കല്‍ പി.ജി. സീറ്റുകളുടെ വര്‍ധന. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മികച്ച പശ്ചാത്തല സൗകര്യങ്ങളാണ് മെഡിക്കല്‍ കോളേജുകളിലൊരുക്കിയത്.

മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനായി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മുന്‍ വര്‍ഷങ്ങളില്‍ 147 മെഡിക്കല്‍ പി.ജി. ഡിഗ്രി സീറ്റുകളാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അധികമായി അനുവദിച്ചത്.

ഇതോടുകൂടി 256 മെഡിക്കല്‍ പി.ജി. ഡിഗ്രി സീറ്റുകളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് സര്‍ക്കാര്‍ മേഖലയില്‍ ലഭ്യമാകുന്നത്. ഇതോടൊപ്പം ആദ്യമായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സായ ഡി.എം. കാര്‍ഡിയോളജിക്ക് 2 സീറ്റുകളും അനുമതി ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here