ദേവനന്ദ ഇനിയില്ല; കേരളത്തിന്റെ കാത്തിരിപ്പ് വിഫലം

കാണാതായ പ്രിയപ്പെട്ടവള്‍ക്കുവേണ്ടി പ്രാര്‍ഥനയോടെ കാത്തിരിക്കുകയായിരുന്നു ഇളവൂരും കേരളമൊട്ടാകെയും. അവര്‍ക്ക് മുന്നിലേയ്ക്കാണ് വെള്ളിയാഴ്ച രാവിലെ ദേവനന്ദയുടെ മരണ വാര്‍ത്ത എത്തുന്നത്.

വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് രാവിലെ 7.30 ഓടെ പോലീസിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത്തിക്കരയാറ്റിലെ തടയണയ്ക്ക് സമീപം വള്ളിപ്പടര്‍പ്പുകള്‍ക്ക് ഇടിയല്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പതിവുപോലെയായിരുന്നു ഇളവൂര്‍ നിവാസികള്‍ക്ക് വ്യാഴാഴ്ച നേരം പുലര്‍ന്നത്. എന്നാല്‍ ഏറെ കഴിയുംമുന്‍പ് പ്രദേശത്തിന്റെ രൂപവും ഭാവവും മാറി. പ്രദേശവാസികള്‍ക്ക് പ്രിയപ്പെട്ട ഏഴുവയസ്സുകാരി ദേവനന്ദയെ വീട്ടിനുള്ളില്‍നിന്ന് കാണാതായെന്ന വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. കേട്ടവരെല്ലാം ഓടിക്കൂടി.

പരിസരവാസികളെല്ലാം ചേര്‍ന്ന് വീടും ചുറ്റുവട്ടവും അരിച്ചുപെറുക്കി. വീടിന്റെ മുന്‍ഭാഗത്തെ ഹാളിലിരുന്ന കുട്ടിയെ നിമിഷനേരംകൊണ്ട് കാണാതായെന്നത് കേട്ടവര്‍ക്കൊന്നും ആദ്യം വിശ്വസിക്കാനായില്ല.

വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവനന്ദ. ബുധനാഴ്ച നടന്ന സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന് കൃഷ്ണവേഷത്തില്‍ ദേവനന്ദ നൃത്തമാടിയിരുന്നു. ഡാന്‍സിലും പാട്ടിലും പഠനത്തിലും മിടുക്കിയായിരുന്നു.

ബുധനാഴ്ച സ്‌കൂള്‍ വാര്‍ഷികമായതിനാല്‍ വ്യാഴാഴ്ച അവധിയായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും ജോലിക്ക് പുറത്തുപോയതോടെ അമ്മയും നാലുമാസം പ്രായമുള്ള സഹോദരനും മാത്രമായി വീട്ടില്‍.

കുഞ്ഞിനെ ഉറക്കിക്കിടത്തി ദേവനന്ദയെ മുന്‍വശത്തെ ഹാളില്‍ ഇരുത്തിയശേഷമാണ് അമ്മ ധന്യ വീടിനോടുചേര്‍ന്നുള്ള അലക്കുകല്ലില്‍ തുണി അലക്കാന്‍ പോയത്. തുണി അലക്കുന്നതിനിടെ മകള്‍ അമ്മയുടെ അടുത്തെത്തിയെങ്കിലും കുഞ്ഞ് അകത്തു കിടക്കുന്നതിനാല്‍ വീടിനകത്തേക്ക് പറഞ്ഞുവിട്ടു. വീടിനകത്തുനിന്ന് അയല്‍വീട്ടിലെ കൂട്ടുകാരിയുമായി സംസാരിക്കുന്നത് കേട്ടതായാണ് അമ്മ പറയുന്നത്.

പിന്നീട് ദേവനന്ദയുടെ ശബ്ദമൊന്നും കേള്‍ക്കാതായപ്പോഴാണ് ധന്യ മുറിയിലെത്തിയത്. ചാരിയിരുന്ന മുന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു. മകളെ അവിടെ കാണാതായതോടെ പേരുവിളിച്ച് തിരക്കിയെങ്കിലും മറുപടിയുണ്ടായില്ല. അയല്‍വീടുകളിലും തിരക്കിയെങ്കിലും കണ്ടെത്താനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News