പ്രവാസി വോട്ടിനായി സമ്മര്‍ദ്ദം ശക്തമാക്കി സംസ്ഥാന എന്‍.ആര്‍.ഐ കമ്മീഷന്‍

തിരുവനന്തപുരം : പ്രവാസികള്‍ക്ക് നാട്ടില്‍ വരാതെ തന്നെ വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം ഒരുക്കണമെന്ന ആവശ്യത്തെ ശക്തമായി പിന്തുണച്ച് സംസ്ഥാന എന്‍ആര്‍ഐ കമ്മീഷന്‍.

തൊഴിലെടുക്കുന്ന രാജ്യത്തു നിന്ന് വോട്ട് ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ഇനിയും വൈകാതെ സാധ്യമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ പ്രമേയം പാസാക്കി. ഏറെക്കാലമായുള്ള ആവശ്യത്തില്‍ സംസ്ഥാനത്തെ പ്രവാസികളുടെ താല്‍പ്പര്യം പരിഗണിച്ചാണ് കമ്മീഷന്‍ അഭ്യര്‍ത്ഥന.

എന്‍.ആര്‍.ഐ കമ്മീഷന്‍ അംഗവും പ്രവാസിവോട്ട് വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജിക്കാരനുമായ സംരംഭകന്‍ ഡോ. ഷംഷീര്‍ വയലിലാണ് തിരുവനന്തപുരത്ത് വെള്ളിയാഴ്ച നടന്ന കമ്മീഷന്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്.

2014ല്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലടക്കം നേരിട്ട കാലതാമസം ഡോ. ഷംഷീര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിയില്‍ ഏപ്രിലില്‍ തീരുമാനം എടുക്കുമെന്ന് സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു. ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുകയെന്ന പ്രവാസികളുടെ ഏറെക്കാലമായുള്ള ആഗ്രഹം സഫലമാക്കാന്‍ കമ്മീഷന്‍ അഭ്യര്‍ത്ഥന ഉന്നയിക്കണമെന്ന ഡോ. ഷംഷീറിന്റെ ആവശ്യത്തെ കമ്മീഷന്‍ അംഗങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണച്ചു.

പ്രവാസിവോട്ട് ആവശ്യം വിപ്ലവാത്മകമാണെന്ന് കമ്മീഷന്‍ അംഗങ്ങള്‍ നിലപാടെടുത്തു. ഭാരിച്ച യാത്രാ ചിലവ് പരിഗണിച്ച് മിക്കപ്പോഴും പ്രവാസികള്‍ ജനാധിപത്യ അവകാശം വിനിയോഗിക്കാതിരിക്കുകയാണെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

പ്രവാസികള്‍ക്ക് വോട്ടവകാശം പുതിയ അനുഭവം ആകുമെന്നും ഇത് എത്രയും പെട്ടന്ന് നടപ്പാക്കേണ്ടത് അവരുടെ താല്പര്യം സംരക്ഷിക്കാന്‍ അനിവാര്യമാണെന്നും എന്‍ആര്‍ഐ കമ്മീഷന്‍ അധ്യക്ഷന്‍ റിട്ട: ജസ്റ്റിസ് പിഡി രാജന്‍ പറഞ്ഞു.

പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ എന്‍ആര്‍ഐ കമ്മീഷനുകളുമായും സംവിധാനങ്ങളുമായി ബന്ധപ്പെട്ട് പ്രവാസി വോട്ടിന് വേണ്ടി എല്ലാവരും രംഗത്തിറണമെന്ന് ആവശ്യപ്പെടുമെന്ന് പ്രമേയം അവതരിപ്പിച്ച കമ്മീഷന്‍ അംഗം ഡോ. ഷംഷീര്‍ വയലില്‍ അറിയിച്ചു. എല്ലാവരും ഒറ്റക്കെട്ടായി ഇറങ്ങിയാല്‍ എത്രയും വേഗം പ്രവാസികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അനുകൂല നിലപാട് അഭ്യര്‍ഥിച്ചുള്ള പ്രമേയത്തിന്റെ ഉള്ളടക്കം കമ്മീഷന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര നിയമ മന്ത്രാലയത്തിനും സമര്‍പ്പിക്കും. പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ചു വോട്ടവകാശം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ 2018ല്‍ ലോക്‌സഭ പാസാക്കിയിരുന്നു. എന്നാല്‍ ലോക്സഭയുടെ കാലാവധി കഴിഞ്ഞത് കാരണം ബില്‍ രാജ്യസഭയില്‍ എത്താതെ അസാധുവായി. പിന്നീട് ബില്‍ വീണ്ടും പാര്‍ലമെന്റില്‍ കൊണ്ടുവരുന്നതില്‍ തീരുമാനം ആയിട്ടില്ല. ആഭ്യന്തര കുടിയേറ്റക്കാര്‍ക്ക് അവരുടെ തൊഴില്‍ ചെയ്യുന്ന സ്ഥലത്തു തന്നെ വോട്ടവകാശം അനുവദിക്കണമെന്ന ആവശ്യവും സര്‍ക്കാരിന്റെയും കമ്മീഷന്റെയും പരിഗണനയിലുണ്ട്.

വിദേശകാര്യ മന്ത്രാലയത്തിന്റെ 2012ലെ കണക്കുകള്‍ പ്രകാരം 1,00,37,761 പ്രവാസികള്‍ക്ക് വോട്ടവകാശമുണ്ട്. എന്നാല്‍ 11,000 പേര്‍ മാത്രമേ വോട്ട് ചെയ്യാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂവെന്നു അതേ കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രവാസി വോട്ട് നാള്‍ വഴി

28.03.2014 : പ്രവാസികള്‍ക്ക് നാട്ടില്‍ വരാതെ വോട്ടവകാശം തേടി ഡോ. ഷംഷീര്‍ വയലില്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി നോട്ടീസ് അയച്ചു.

11.04.2014: ആവശ്യം പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സമിതി രൂപീകരിക്കാന്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കി.

ഒക്ടോബര്‍ 2014: കമ്മീഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

14.11.2014 : പ്രോക്‌സി വോട്ടിംഗ് അടക്കമുള്ള നിര്‍ദ്ദേശങ്ങളുമായുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് റിപ്പോര്‍ട്ടില്‍ കോടതി കേന്ദ്രസര്‍ക്കാട് നിലപാട് തേടി

12.01.2015 : ശുപാര്‍ശകള്‍ അംഗീകരിക്കുന്നതായി കേന്ദ്രം കോടതിയെ അറിയിച്ചു. ആഭ്യന്തര കുടിയേറ്റക്കാര്‍ക്ക് സ്വദേശത്ത് എത്താതെ വോട്ടവാകാശം നല്‍കണമെന്ന ആവശ്യം ഉണയിച്ചുള്ള അപേക്ഷയില്‍ കോടതി നോട്ടീസ് അയച്ചു.

14.07.2017 :പ്രവാസി വോട്ട് നടപ്പാക്കാന്‍ നിയമഭേദഗതി ചെയ്യുന്നതില്‍ കേന്ദ്രം തീരുമാനം എടുക്കണമെന്ന് കോടതി ഉത്തരവ്

21.07.2017: ജനപ്രാതിനിധ്യ നിയമ ഭേദഗതിക്ക് തീരുമാനം ആയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

19.11.2017: നിയമഭേദഗതി ബില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

17.12.2018 : ലോക്‌സഭ പാസാക്കിയ ബില്‍ രാജ്യസഭയില്‍ വയ്ക്കുമെന്ന് കേന്ദ്രം അറിയിച്ചു. എന്നാല്‍ പിന്നീട് ലോക്സഭയുടെ കാലാവധി തീര്‍ന്നതോടെ ബില്‍ അസാധുവായി.

20. 02.2018 : പ്രവാസിവോട്ട് ഹര്‍ജി ഏപ്രിലില്‍ തീര്‍പ്പാക്കുമെന്ന് സുപ്രീംകോടതി പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News