കൊറോണ; മലേഷ്യയില്‍ നിന്നും വന്നയാളുടെ പരിശോധനാഫലം നെഗറ്റീവ്; ജാഗ്രത തുടരും: നിരീക്ഷണത്തില്‍ 136 പേര്‍

തിരുവനന്തപുരം: കേരളം ഏകദേശം കോവിഡ് 19 രോഗ മുക്തമാണെങ്കിലും മറ്റുരാജ്യങ്ങളില്‍ രോഗം പടര്‍ന്നു പിടിക്കുന്നതിനാല്‍ ജാഗ്രത തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

എയര്‍പോര്‍ട്ടിലും നിരീക്ഷണം ശക്തമാണ്. മലേഷ്യയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വന്ന ഒരാള്‍ക്ക് ചില ലക്ഷണങ്ങളുള്ളതിനാല്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ചികിത്സയിലാക്കി. ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എന്‍.ഐ.വി.യില്‍ അയച്ചിരുന്നു. പരിശോധനാ ഫലം നെഗറ്റീവാണ്.

മറ്റ് കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ ബഹുഭൂരിപക്ഷവും നേരത്തെ സ്വമേധയാ നിരീക്ഷണത്തിനായി വന്നിരുന്നു. 3500 ഓളം പേരെയാണ് ഇതുവരെ നിരീക്ഷിച്ചത്. ആ ഒരു സാഹചര്യത്തിലാണ് കൊറോണ വൈറസിനെ നമുക്ക് ഫലപ്രദമായി നേരിടാനായത്. അതിനാല്‍ ഇനിയും കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

47 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 136 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 128 പേര്‍ വീടുകളിലും 8 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 34 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.

സംശയാസ്പദമായവരുടെ 471 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 463 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല.

ഇറ്റലിയിലും ഇറാനിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചു. ഈ രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാ ആളുകളും നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരോ 2020 ഫെബ്രുവരി 10 മുതല്‍ അത്തരം യാത്രാ ചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോള്‍ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ തുടരേണ്ടതാണ്. രോഗ ലക്ഷണമില്ലാത്തവര്‍ 14 ദിവസം വീടുകളില്‍നിരീക്ഷണത്തില്‍ തുടരണം. രോഗലക്ഷണമുള്ളവര്‍ ജില്ലകളിലെ ഐസോലേഷന്‍ സൗകര്യമുള്ള ആശുപത്രികളുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here