നടി ആക്രമിക്കപ്പെട്ട കേസ്; മൂന്ന് ചോദ്യങ്ങള്‍ക്ക് കൂടി മറുപടി വേണമെന്നാവശ്യപ്പെട്ട് പ്രതി ദിലീപ് കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയം ഉന്നയിച്ച് കേസിലെ എട്ടാം പ്രതി നടന്‍ ദിലീപ്. മൂന്ന് ചോദ്യങ്ങള്‍ക്ക് കൂടി മറുപടി വേണമെന്നാവശ്യപ്പെട്ട് ദിലീപ് പ്രത്യേക കോടതിയെ സമീപിച്ചു. ചോദ്യങ്ങള്‍ സെന്‍ട്രല്‍ ഫൊറന്‍സിക് ലാബിന് കൈമാറാന്‍ കോടതി ഉത്തരവിട്ടു.

നടിയെ ആക്രമിച്ച കേസിലെ ഏറ്റവും നിര്‍ണായക തെളിവായ ദൃശ്യങ്ങളിലെ ആധികാരികതയില്‍ സംശയം ഉന്നയിച്ചാണ് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്. ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് ലാബില്‍ നടന്ന ദൃശ്യങ്ങളുടെ പരിശോധനാഫലം റിപ്പോര്‍ട്ട് സുപ്രീംകോടതി ഉത്തരവ് പ്രകാരം ദിലീപിന് കൈമാറിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് മൂന്ന് ചോദ്യങ്ങള്‍ക്ക് കൂടി മറുപടി വേണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതിയെ ദിലീപ് സമീപിച്ചത്.

ഹര്‍ജി അംഗീകരിച്ച കോടതി ദിലീപിന്റെ സംശയങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ വീണ്ടും ഫൊറന്‍സിക് ലാബിന് കൈമാറാന്‍ ഉത്തരവിട്ടു. അതേസമയം പ്രതിഭാഗത്തെ മാത്രം കേട്ട് ഉത്തരവ് പുറപ്പെടുവിച്ചതില്‍ പ്രോസിക്യൂഷന്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

കേസില്‍ നിര്‍ണായക സാക്ഷികളുടെ വിസ്താരം നടക്കുന്നതിനിടെയാണ് ദിലീപ് വീണ്ടും പുതിയ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. കേസ് നടപടികള്‍ വൈകിപ്പിക്കാന്‍ ദിലീപ് മുമ്പും നിരവധി ഹര്‍ജികളുമായി വിവിധ കോടതികളെ സമീപിച്ചിരുന്നു.

ആറ് മാസത്തിനകം കേസില്‍ വിധി പറയണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഇതിന് മുന്നോടിയായി ആദ്യഘട്ട വിസ്താരവും പുരോഗമിക്കുകയാണ്. നടിമാരായ മഞ്ജുവാര്യര്‍, ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍, ആക്രമിക്കപ്പെട്ട നടി എന്നിവരുടെയെല്ലാം വിസ്താരം പൂര്‍ത്തിയായി. വെളളിയാഴ്ച ഹാജരാകാത്ത നടന്‍ കുഞ്ചാക്കോ ബോബന്‍ അടുത്ത മാസം നാലിന് ഹാജരാകും.

അതേസമയം, സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും വിസ്തരിക്കേണ്ടെന്ന് പ്രോസിക്യൂഷന്‍ തീരുമാനിച്ചു. നടി സംയുക്താ വര്‍മ്മയും കോടതിയില്‍ എത്തിയെങ്കിലും വിസ്താരത്തില്‍ നിന്നും ഒഴിവാക്കി. വരുംദിവസങ്ങളില്‍ റിമി ടോമി അടക്കം സിനിമാ മേഖലയില്‍ നിന്നുളള നിരവധി പേരെ വിസ്തരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News