എന്തുകൊണ്ട് രമേശ് ചെന്നിത്തല വിമര്‍ശിക്കപ്പെടുന്നു?

കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി സമാനതകളില്ലാത്ത തരംഗമാണ് പൊതുസമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.

പാവങ്ങള്‍ക്ക് സമയബന്ധിതമായി 2 ലക്ഷം ഭവനങ്ങള്‍ ലഭ്യമാക്കി എന്നത് പിണറായി വിജയന്‍ സര്‍ക്കാരിനെ രാജ്യത്തെ ഇത്തരത്തില്‍ നേട്ടം കൈവരിക്കുന്ന ആദ്യസര്‍ക്കാരിലേക്ക് ഉയര്‍ത്തിയിരിക്കുന്നു.

രണ്ട് ലക്ഷത്തി പതിനാലായിരത്തിലധികം വീടുകളാണ് ഇതുവരെ പൂര്‍ത്തിയാക്കിയതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.ഇന്ത്യയില്‍ സര്‍ക്കാരുകള്‍ ഏറ്റെടുത്ത് നടത്തുന്ന ഭവന പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ കുറഞ്ഞ സമയത്ത് പൂര്‍ത്തീകരിക്കുന്ന സംസ്ഥാനമായി അങ്ങനെ കേരളം മാറി.

കേരളത്തിലെ ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2017 ലാണ് ലൈഫ് മിഷന്‍ ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളായാണ് ലൈഫ് മിഷന്‍ പദ്ധതി വിഭാവനം ചെയ്തത്.

ഒന്നാംഘട്ടത്തില്‍ 2000-01 മുതല്‍ 2015-16 സാമ്പത്തിക വര്‍ഷം വരെ വിവിധ സര്‍ക്കാര്‍ ഭവനനിര്‍മ്മാണ പദ്ധതികള്‍ പ്രകാരം ധനസഹായം കിട്ടിയിട്ടും പല കാരണങ്ങളാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്കുള്ള വീടുകള്‍ യാഥാര്‍ഥ്യമാക്കുക എന്നതായിരുന്നു ലൈഫ് മിഷന്‍ ഏറ്റെടുത്ത ദൗത്യം. രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മാണവും മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം.

വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി പല പ്രമുഖ ബ്രാന്‍ഡുകളുമായി കൈകോര്‍ത്ത് കുറഞ്ഞ നിരക്കില്‍ വീട് നിര്‍മ്മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികളും ലൈഫ് മിഷന്‍ കൈക്കൊണ്ടിരുന്നു. 20 മുതല്‍ 60 ശതമാനം വരെ വിലകുറച്ചാണ് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, വയറിംഗ് ഉപകരണങ്ങള്‍, പെയിന്റ്, സാനിറ്ററി ഉപകരണങ്ങള്‍, സിമെന്റ്, വാട്ടര്‍ ടാങ്ക് തുടങ്ങിയവ ഗുണഭോക്താക്കള്‍ക്കു ലഭ്യമാക്കിയത്. കൂടാതെ തൊഴിലുറപ്പ് ദിനങ്ങളില്‍ നിന്ന് 90 ദിവസം വീട് നിര്‍മ്മാണത്തിനായി ഉപയോഗിക്കാനുള്ള വ്യവസ്ഥയും സാധ്യമാക്കിയിരുന്നു.

എന്നാല്‍ ഈ പദ്ധതി വിജയത്തിന്റെ പ്രഖ്യാപനച്ചടങ്ങിനോട് പ്രതിപക്ഷം മുഖം തിരിച്ചു നിന്നു.മാത്രമല്ല,പാവങ്ങള്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കിയ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്താനും പ്രതിപക്ഷം ശ്രമിച്ചു.പ്രതിപക്ഷ ആക്രമണത്തില്‍ മുന്നില്‍ നിന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെയാണ്.മൂന്‍സര്‍ക്കാരിന്റെ നേട്ടം ഈ സര്‍ക്കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന തരത്തില്‍ വരെ കുറ്റം ചാര്‍ത്താന്‍ രമേശ് ചെന്നിത്തല ശ്രമിച്ചു.എന്നാല്‍ പ്രഖ്യാപന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

നെഗറ്റീവ് രാഷ്ട്രീയത്തിന്റെ ഒന്നാന്തരം ഉദാഹരണമാണ് പ്രതിപക്ഷത്ത് നിന്നുണ്ടായത്.എന്തിന്റെ പേരിലായാലും രണ്ടു കാര്യങ്ങളില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒന്നിക്കണം.അതിലൊന്ന് നാടിന്റെ വികസനമാണ്.രണ്ടാമത്തേതാകട്ടെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ ഉന്നമനവും.സംസ്ഥാന വികസന പദ്ധതികളോട് കണ്ണടച്ചെതിര്‍ക്കുന്ന ശൈലിയാണ് പ്രതിപക്ഷം തുടക്കം മുതലേ ശീലിച്ചുവന്നത്.അത് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയായാലും ദേശീയപാതയുടെ വികസനമായാലും.ഒപ്പം തന്നെ ഇച്ഛാശക്തിയുളള ഭരണാധികാരികളെ ഉന്നംവെച്ച് ഉണ്ടയില്ലാവെടികള്‍ പൊട്ടിക്കുകയും ചെയ്യും.

പ്രതിപക്ഷത്തിന് സംസ്ഥാനത്തോട് എന്തെങ്കിലും തരത്തിലുളള കടപ്പാടുണ്ടോ?പ്രളയകാലത്തും പിന്നീടും കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് മുഖം തിരിച്ചപ്പോള്‍ കമാന്ന് ഒരക്ഷരം രമേശ് ചെന്നിത്തല പറഞ്ഞോ?ഹെലികോപ്റ്റര്‍ സേവനത്തിനും അരിക്കും വരെ കേന്ദ്രം കണക്കു പറഞ്ഞ് പണം ചോദിച്ചപ്പോള്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് എവിടെ പോയിരുന്നു?

ഒരു കാര്യം വ്യക്തമാണ്.നെഗറ്റീവ് രാഷ്ട്രീയത്തിന്റെ കാലത്തിന് അസ്തമനമാകുകയാണ്.ജനത്തിന് വേണ്ടത് ഇച്ഛാശക്തിയോടെ കാര്യങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരിനേയാണ്.അല്ലാതെ ഒന്നും രണ്ടും പറഞ്ഞ് പിണങ്ങി ആരോപണം ഉന്നയിക്കുന്നവരോട് ജനവും പുറം തിരിഞ്ഞു നില്‍ക്കും.ക്ഷീരമുള്ളോരകിടും ചുവട്ടിലും …എന്ന ചൊല്ല് സ്വന്തം പേരിനോട് ചേര്‍ത്തുവെക്കാന്‍ ഇനിയെങ്കിലും ചെന്നിത്തല നില്‍ക്കരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here