സി എ ജി റിപ്പോർട്ടിൽ ആരോപിക്കപ്പെടുന്നതു പോലെ തോക്കുകൾ കാണാതായിട്ടില്ലെന്ന് സര്‍ക്കാര്‍.ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണന്നും വെടിയുണ്ടകളുടെ കണക്കെടുപ്പ് തുടങ്ങിയെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അന്വേഷണം ശരിയായ ദിശയിലാണ്. അതിനാൽ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നിലനില്ക്കുന്നതല്ലെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാന പോലീസിൽ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താല്പര്യ ഹർജി പരിഗണിക്കവെ സർക്കാരിനോട് സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു.
ഇതെത്തുടർന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സിഎജി റിപ്പോർട്ടിലെ തോക്കുകൾ കാണാതായെന്ന ആരോപണം തെറ്റാണെന്ന് സർക്കാർ വ്യക്തമാക്കിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 17 ന് എസ് എ പി ക്യാമ്പിൽ ക്രൈം ബ്രാഞ്ച് മേധാവി നേരിട്ട് എത്തി പരിശോധന നടത്തിയിരുന്നു.പരിശോധനയിൽ തോക്കുകൾ കാണാതായിട്ടില്ലെന്ന് ബോധ്യപ്പെട്ടു.പോലീസ് ചീഫ് സ്റ്റോറിൽ നിന്ന് അനുവദിച്ച 660തോക്കുകളിൽ 647 എണ്ണം ലഭ്യമാണ് .
13തോക്കുകൾ ഐ ആർ ബി പരിശീലനത്തിന് മണിപ്പൂരിൽ അയച്ചിട്ടുണ്ട്. വീഡിയോ കോൺഫെറെൻസിലൂടെ ഇക്കാര്യവും ഉറപ്പ് വരുത്തിയിരുന്നു.സംഭവത്തിൽ എഡിജിപി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
നിലവിലുള്ള അന്വേഷണം ശരിയായ ദിശയിലാണ്. സി എ ജി റിപ്പോർട്ട് നിയമസഭയുടെ മുന്നിൽ വെച്ചിരിക്കുകയാണ് .പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ആണ് റിപ്പോർട്ടിൽ സൂക്ഷ്മ പരിശോധന നടത്തേണ്ടത്.
അത് കൊണ്ട് മറ്റു നിയമ നടപടി സാധ്യമല്ല. ഈ സാഹചര്യത്തിൽ ഹർജി നിലനിൽക്കില്ല എന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
ഇതെത്തുടർന്ന് ഹർജിക്കാരനോട് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു.ഹർജി ഈ മാസം 9ന് പരിഗണിക്കാൻ മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here