നടി ആക്രമിക്കപ്പെട്ട കേസ്; ഇടവേള ബാബു കൂറുമാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറി. പൊലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായാണ് ഇടവേള ബാബു കോടതിയില്‍ മൊഴി നല്‍കിയത്.

ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതായി താരസംഘടനയായ അമ്മയ്ക്ക് ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയിട്ടുണ്ടെന്നായിരുന്നു ഇടവേള ബാബു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ നേരത്തേ നല്‍കിയ മൊഴി. ഈ മൊഴിയാണ് ഇടവേള ബാബു കോടതിയില്‍ മാറ്റിപ്പറഞ്ഞത്.

ഇതോടെ പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം 30ാം സാക്ഷിയായ ഇടവേള ബാബു കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായി മുന്‍കൂര്‍ വൈരാഗ്യം ഉണ്ടെന്ന് സാധൂകരിക്കുന്ന മൊഴികൂടിയായിരുന്നു ഇടവേള ബാബുവിന്റേത്. അന്ന് ഇടവേള ബാബു പൊലീസിന് നല്‍കിയ മൊഴികള്‍ ഇപ്രകാരമായിരുന്നു.

ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതായി നടി പരാതി നല്‍കിയിട്ടുണ്ട്. നടിയുടെ പരാതി ശരിയാണെന്ന് തനിക്കും തോന്നിയിരുന്നു. ദിലീപുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തു. എന്നാല്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് തലയിടുന്നത് എന്ന് ദിലീപ് ചോദിച്ചു. ദിലീപും നടിയും തമ്മില്‍ സ്റ്റേജ് പരിപാടിക്കിടെ തര്‍ക്കമുണ്ടായി- അതിന്‌ശേഷമാണ് നടിയും കാവ്യയും മിണ്ടാതായത്.

ഇക്കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാമെന്നുമായിരുന്നു ഇടവേള ബാബുവിന്റെ മൊഴി. ഈ മൊഴിയാണ് സാക്ഷി വിസ്താരത്തിനിടെ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു മാറ്റിപ്പറഞ്ഞത്.

അതേസമയം, കാവ്യാ മാധവന്റെ അമ്മയായ ശ്യാമള കോടതിയിലെത്തിയെങ്കിലും വിസ്തരിക്കേണ്ടെന്ന് പ്രോസിക്യൂഷന്‍ തീരുമാനിച്ചു.

കേസില്‍ 136 സാക്ഷികളെയാണ് ആദ്യഘട്ടത്തില്‍ വിസ്തരിക്കുന്നത്. ഇതില്‍ സിനിമാ മേഖലയില്‍ നിന്ന് തന്നെ 50തിലധികം സാക്ഷിമൊഴികളുണ്ട്. കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരായ ഗൂഢാലോചന വകുപ്പുകള്‍ അടക്കം തെളിയിക്കാന്‍ ഈ സാക്ഷിമൊഴികളാണ് നിര്‍ണായകമാകുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News