ഇതുവരെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ ഓൺലൈന്‍, കോണ്ടാക്ട്‌ലെസ് ഇടപാട് നടത്താത്തവരുടെ ആ സൗകര്യങ്ങൾ റദ്ദാക്കുമെന്ന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് 16ന് മുമ്പ് സൗകര്യം ഉപയോഗിച്ചില്ലെങ്കില്‍ പിന്നീട് അതിന് കഴിയില്ല. തുടര്‍ന്ന് എടിഎം, പിഒഎസ് സൗകര്യം മാത്രമേ ലഭിക്കൂ. പേമെന്റ് ആന്‍ഡ് സെന്റില്‍മെന്റ് സിസ്റ്റം ആക്ട് 2017 പ്രകാരമാണ് നടപടി.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടിന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കാൻവേണ്ടിയാണ് നീക്കം. ഇതു സംബന്ധിച്ച് ജനുവരി 15ന് ആര്‍ബിഐ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
റേഡിയോ ഫ്രീക്വന്‍സി സാങ്കേതികവിദ്യയിലൂടെയാണ് കോണ്ടാക്ട്‌ലെസ് കാര്‍ഡ് ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കഴിയുക. ഒരിക്കല്‍ ഓൺലൈന്‍, കോണ്ടാക്ട്‌ലെസ് സൗകര്യം പിന്‍വലിച്ചാല്‍ പിന്നീട് പുനഃസ്ഥാപിക്കാന്‍ ബാങ്കില്‍ അപേക്ഷ നല്‍കണം.
ഇനിമുതല്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡോ അനുവദിക്കുമ്പോള്‍ എടിഎം, പിഒഎസ് ഇടപാടുകള്‍ക്കുമാത്രമേ സൗകര്യമുണ്ടാകൂ. കാര്‍ഡ് ഉപയോഗിച്ച് ഓൺലൈന്‍ ഇടപാടുകളോ അന്താരാഷ്ട്ര ഇടപാടുകളോ നടത്താൻ ബാങ്കിന് പ്രത്യേകം അപേക്ഷ നല്‍കണം.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിന്റെയും അത് ഉപയോഗിച്ചുള്ള ഇടപാടിന്റെ തുകയും വര്‍ധിച്ചു. ഇതിനാല്‍ ഉപയോക്താക്കളുടെ സൗകര്യവും സുരക്ഷയും വര്‍ധിപ്പിക്കാനായി ചില നിര്‍ദേശങ്ങളും ബാങ്കുകള്‍ അടക്കമുള്ള കാര്‍ഡ് ദാതാക്കള്‍ക്കും നല്‍കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here