പത്തനംതിട്ട: രോഗസാധ്യതയും ലക്ഷണങ്ങളും ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചിരുന്നു എന്ന റാന്നി സ്വദേശികളുടെ അവകാശവാദം തള്ളി പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹ്.
കൊച്ചി വിമാനത്താവളത്തില്‍ 29-ാം തീയതിയാണ് കുടുംബം എത്തിയത്. കൊറോണ രോഗ ലക്ഷണങ്ങളുമായി ബന്ധുക്കള്‍ ചികിത്സ തേടിയപ്പോള്‍ മാത്രമാണ് സംഭവം പുറംലോകമറിഞ്ഞത്.
ആരോഗ്യപ്രവര്‍ത്തകരെയോ ജില്ലാ ഭരണകൂടത്തേയോ യാത്രാ വിവരം പോലും കുടുംബം അറിയിച്ചിരുന്നില്ലെന്നും കളക്ടര്‍ പറഞ്ഞു.
റാന്നി സ്വദേശികളുമായി ഇടപഴകിയ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ ആരോഗ്യ വിഭാഗത്തിന് നല്‍കിയ വിവരങ്ങള്‍ സംശയത്തിനിടയാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൊറോണ സ്ഥിരീകരിച്ച റാന്നി സ്വദേശിയുമായി ഫോണില്‍ ബന്ധപ്പെട്ടു.
സമീപത്തെ മാര്‍ത്തോമാ ഹോസ്പിറ്റലില്‍ ഹൈപ്പര്‍ ടെന്‍ഷന് മരുന്ന് വാങ്ങാന്‍ പോയി എന്ന കാര്യം അവര്‍ സമ്മതിച്ചു. കൂടുതല്‍ ചോദിക്കുന്നതിന് മുന്‍പ് ഫോണ്‍ ബന്ധം വിച്ഛേദിച്ചു.
തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. ഹൈപ്പര്‍ ടെന്‍ഷനുള്ള മരുന്നിനൊപ്പം ഡോളോ വാങ്ങിയ വിവരം ലഭിച്ചു. മെഡിക്കല്‍ ഓഫീസര്‍ കുടുംബത്തെ ഫോണില്‍ ബന്ധപ്പെടുകയും ഇക്കാര്യം ചോദിക്കുകയും ചെയ്തു.
തനിക്ക് തൊണ്ട വേദനയുണ്ടെന്നും അമ്മയ്ക്ക് പനിയും മറ്റുമുണ്ടെന്നായിരുന്നു മകന്റെ മറുപടി. അപ്പോള്‍ മാത്രമാണ് ആരോഗ്യ വകുപ്പിന് വിവരം ലഭിച്ചതെന്നും കളക്ടര്‍ വ്യക്തമാക്കി.
സ്വന്തം വാഹനത്തില്‍ ആശുപത്രിയില്‍ പോയെന്ന് പറയുന്ന ആ കാര്യം മാത്രമാണ് കുടുംബം പറയുന്നതിലെ വസ്തുതയെന്നും ജില്ലാ കളക്ടര്‍ വിശദീകരിച്ചു.
പത്തനംതിട്ട സ്വദേശികളായ അഞ്ചു പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ചുപേരില്‍ മൂന്നുപേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരാണ്.
രണ്ടുപേര്‍ അവരുടെ അടുത്ത ബന്ധുക്കളുമാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. ശനിയാഴ്ച രാത്രിയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് അന്‍പത്തിയഞ്ചുകാരനും ഭാര്യയും ഇരുപത്തിരണ്ടുകാരനായ മകനും ഇറ്റലിയില്‍ നിന്നെത്തിയത്. ഇവര്‍ എയര്‍പോര്‍ട്ടില്‍ പരിശോധനകള്‍ക്ക് വിധേയരായിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചിരുന്നു. ഇയാളുടെ മൂത്ത സഹോദരന് പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കൊറോണ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here